
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. എന്നാല്‍ ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്
ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പോലീസ് നീക്കം.
ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ മത്സരമാണ്.. അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.






