
പത്തനംതിട്ട: എട്ടു വര്‍ഷത്തിലധികം നീണ്ട പ്രണയമായിരുന്നു നിഖിലിന്റെയും അനുവിന്റെയും. വിവാഹശേഷം ഇവര്‍ ഒന്നിച്ചുണ്ടായത് വെറും 15 ദിവസം മാത്രം. ഇന്നു പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് അനുവിന്റെ വേര്‍പാട്. കാനഡയില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന നിഖില്‍ നവംബര്‍ 25 നാണു നാട്ടിലെത്തിയത്. 30 ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍ വച്ച് നിഖിലും അനുവും വിവാഹിതരായി.
വിവാഹശേഷം ഹണിമൂണിനായി ഇരുവരും മലേഷ്യയിലേക്കു പുറപ്പെട്ടു. അവിടെനിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഇവരെ കൂട്ടിക്കൊണ്ടു വരാനാണ് ഇന്നലെ പുലര്‍ച്ചെ പിതാക്കന്മാരായ മത്തായി ഇൗപ്പനും ബിജുവും പുറപ്പെട്ടത്. എന്നാല്‍ വീടണയാന്‍ ഏഴു കിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നാലുപേരെയും മരണം കവര്‍ന്നെടുക്കുകയായിരുന്നു.
നിഖിലിന്റെയും അനുവിന്റെയും വീടുകള്‍ തമ്മില്‍ ഒന്നര കിലോമീറ്റര്‍ അകലമേയുള്ളൂ. ഒരേ ഇടവകക്കാരുമായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രണയത്തിലായതാണ് ഇരുവരും. രണ്ടു വീട്ടുകാരുടെയും അനുവാദത്തോടെയായിരുന്നു വിവാഹവും. മലേഷ്യയില്‍നിന്നു വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീട് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും.
നവീകരിച്ചതിനു ശേഷം പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ അപകടം പതിവാണ്. റോഡിനു വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടമുണ്ടാകുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുതായി കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗം തേടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ഒരു കുടുംബത്തിലെ നാലുപേരാണ് മരണമടഞ്ഞത്. മുല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഇൗപ്പന്‍ (65), മകന് നിഖില്‍ ഇൗപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലേകാലോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്ട് കാര്‍ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തെലങ്കാന സ്വദേശികളുടെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ സംഭവ സ്ഥലത്തും അനു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക.
വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും പാഞ്ഞെത്തി. മൂന്നു മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ബിജുവും ഇൗപ്പന്‍ മത്തായിയുമാണ് കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നത്. അനുവും നിഖിലും പിന്‍സീറ്റിലായിരുന്നു. എയര്‍ ബാഗില്ലാത്ത പഴയ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. തലകീഴായി കിടന്ന നിലയിലാണ് നിഖിലിനെ പുറത്തെടുത്തത്. അപകടം നടന്ന് ആളുകള്‍ ഓടിക്കൂടുമ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു.
കാറിന്റെ ഒരു ഡോര്‍ മാത്രമാണ് അപ്പോള്‍ തുറക്കാന്‍ കഴിയുമായിരുന്നത്. അതിലൂടെ അനുവിനെ വേഗം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുംമുമ്പ് മരിച്ചു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്. അലക്ഷ്യമായും അശ്രദ്ധയോടെയുമാണ് കാര്‍ വന്നതെന്നു പോലീസ് പറഞ്ഞു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയാണ്. ബസിന്റെ മുന്‍വശം തകര്‍ന്നു. മത്തായി ഇൗപ്പന്റെ ഭാര്യ സാലി. മകള്‍: നിത. ബിജുവിന്റെ ഭാര്യ: നിഷ. മകന്: ആരോണ്‍.






