
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യ മുഴുവന്‍ തിളങ്ങിയ അഭിനേത്രികള്‍ ഒരുപാടാണ്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒരാളാണ് ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അസിൻ തോട്ടുങ്കല്‍. തുടക്കം മലയാളത്തിലാണെങ്കിലും സൂര്യ നായികയായെത്തിയ തമിഴ് ചിത്രം ഗജിനിയിലൂടെയാണ് അസിന്‍ തെന്നിന്ത്യയില്‍ തിളങ്ങിയത്.
ഗജിനിയിലെ കല്‍പന എന്ന കഥാപാത്രത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആരാധകര്‍ ഒരുപാടാണ്. ആ സിനിമ ബോളിവുഡില്‍ ചെയ്തപ്പോഴും നായികയായി തിളങ്ങിയത് അസിനാണ്. പിന്നീട് ഹൗസ്ഫുള്‍ 2, ഖിലാഡി 786, ഓള്‍ ഈസ് വെല്‍ എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ അസിന്‍ ബോളിവുഡിലും തിളങ്ങി. 2016 ല്‍ മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശർമയെ അസിന്‍ വിവാഹം ചെയ്തു. പിന്നീട് സിനിമയില്‍ അസിനെ പ്രേക്ഷകര്‍ കണ്ടിട്ടേയില്ല. ഭർത്താവിനും ഏഴ് വയസുകാരിയായ മകള്‍ അരിനുമൊപ്പം ഡല്‍ഹിയിലാണ് അസിനിപ്പോള്‍ താമസിക്കുന്നത്. നടൻ അക്ഷയ് കുമാറുമായുള്ള രാഹുലിന്റെ സൗഹൃദമാണ് അസിനെ പരിചയപ്പെടുന്നതിലേക്കെത്തിച്ചത്.
ഇപ്പോഴിതാ അസിനുമായി പ്രണയത്തിലായതിനെ കുറിച്ച് മനസ്സു തുറക്കുകയാണ് രാഹുല്‍ ശര്‍മ്മ. ‘‘ഞങ്ങളുടെ രണ്ടുപേരുടെയും ഗ്രേറ്റ് ഫ്രണ്ട് അക്ഷയ്കുമാര്‍ വഴിയാണ് ഞാനും അസിനും പരിചയപ്പെടുന്നത്. 2012-ല്‍ ഹൗസ്ഫുള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധാക്കയിലേക്കുള്ള വിമാന യാത്രയ്ക്കിടെയായിരുന്നു അസിനും അക്ഷയ് യും. ഇന്ത്യയുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ഒരു സ്പോണ്‍സര്‍ മൈക്രോമാക്സായിരുന്നു. അങ്ങനെയതു കാണാന്‍ ഞാനും ആ പ്രൈവറ്റ് ജെറ്റിലുണ്ടായിരുന്നു. ഞാന്‍ അസിനെ ആദ്യമായി കണ്ടുമുട്ടുന്നത് ആ യാത്രയ്ക്കിടെയാണ്.
ഒരു സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ആ യാത്രയ്ക്കിടയില്‍ അക്ഷയ് കുമാർ അസിന് എന്നെ പരിചയപ്പെടുത്തി. തന്റെ അടുത്ത സുഹൃത്താണെന്നാണ് അക്ഷയ് എന്നെക്കുറിച്ച് പറഞ്ഞത്. കുറച്ചുനേരത്തെ സംസാരത്തിനുശേഷം ഞാനും അസിനും സീറ്റിലേക്ക് മടങ്ങി. അതിനിടയില്‍ അക്ഷയ് കുമാർ ഒരു കാര്യം പറഞ്ഞു, ‘നിങ്ങള്‍ രണ്ടുപേരും നല്ല മാച്ചാണ്’. അക്ഷയ് കുമാറിന്റെ തമാശയായി അസിൻ അതിനെ തള്ളിക്കളഞ്ഞു.
എന്നോടാണെങ്കിലും അസിന്‍ നല്ല കുട്ടിയാണ്, സിമ്പിളാണ്, ഡൗണ്‍ ടു എര്‍ത്താണ്, നിന്നെപ്പോലെ തന്നെയാണ് എന്നൊക്കെ പറഞ്ഞു. കുടുംബത്തെക്കുറിച്ചും ഞങ്ങളോട് രണ്ടു പേരോടും അക്ഷയ് സംസാരിച്ചു. അതിനു ശേഷം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും രണ്ടുപേരുടെയും നമ്പര്‍ തന്നു. അങ്ങനെയാണ് ഞങ്ങള്‍ക്കിടയില്‍ സൗഹൃദവും പ്രണയവുമൊക്കെ തുടങ്ങിയത്...’’ രാഹുല്‍ ശര്‍മ്മ പറയുന്നു. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് രാഹുല്‍ മനസ്സു തുറന്നത്.
മൈക്രോമാക്സ് ആയിരുന്നു ഏഷ്യ കപ്പിന്റെ പ്രധാന സ്പോണ്‍സർ. മൈക്രോമാക്സിന്റെ ഉടമസ്ഥരിലൊരാളും താൻ സഞ്ചരിക്കുന്ന സ്വകാര്യ ജെറ്റിന്റെ ഉടമസ്ഥനുമാണ് രാഹുല്‍ എന്ന് അപ്പോഴും അസിന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതെല്ലാം മനസിലാക്കുന്നത്.
ഇരുവരും പെട്ടെന്ന് അടുപ്പത്തിലായെങ്കിലും പരസ്പരം മനസിലാക്കാൻ കുറച്ചുകൂടി സമയം വേണമെന്ന് അസിൻ പറഞ്ഞു. പിന്നീട് ഡേറ്റ് ചെയ്യാൻ തുടങ്ങിയെങ്കിലും 2015 വരെ അതാരും അറിഞ്ഞിട്ടില്ല. പിന്നീട് ‘ഓള്‍ ഈസ് വെല്‍’ എന്ന സിനിമയുടെ റിലീസിന്റെ സമയത്തുള്ള അഭിമുഖങ്ങളിലാണ് രാഹുലുമായുള്ള വിവാഹത്തെക്കുറിച്ച് അസിൻ തുറന്നുപറഞ്ഞത്.
തന്റെ പ്രണയം ഏകദേശം ഗജിനിയുടെ കഥ പോലെ തന്നെയാണെന്ന് അന്ന് അസിൻ പറഞ്ഞു. വിവാഹശേഷം അഭിനയിക്കില്ലെന്നും സ്വസ്ഥമായും സാമാധാനത്തോടേയും കുടുംബജീവിതം നയിക്കണമെന്നും അസിൻ ആ അഭിമുഖത്തില്‍തന്നെ വ്യക്തമാക്കി.
ഒരു ട്രഷർ ഹണ്ടിലൂടെയാണ് രാഹുല്‍ അസിനെ പ്രൊപോസ് ചെയ്തത്. ഡല്‍ഹിയിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വെച്ച് ട്രഷർ ഹണ്ടിന് ഒടുവില്‍ വിവാഹാഭ്യർത്ഥനയുമായി മുട്ടുകുത്തി നില്‍ക്കുന്ന രാഹുലിനെ അസിൻ കണ്ടു. മലയാളത്തിലാണ് രാഹുല്‍ വിവാഹാഭ്യർത്ഥന നടത്തിയത്. അതിനായി ദിവസങ്ങള്‍ക്കു മുമ്പ് തന്നെ മലയാളം പഠിക്കുകയായിരുന്നു രാഹുല്‍. എആർ എന്ന് ആലേഖനം ചെയ്ത ആറ് കോടിയുടെ ഒരു മോതിരവും അന്ന് രാഹുല്‍ അണിയിച്ചു. 2016 ഇവര്‍ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം ചെയ്തു.






