
മലയാളികളുടെ മനസ്സില്‍ എന്നും അക്ഷരങ്ങളിലൂടെ വിസ്മയലോകം സൃഷ്ടിച്ച കലാകാരനായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. മലയാളത്തിന്റെ മഹാപ്രതിഭ വിട വാങ്ങിയത് ഏറെ നൊമ്പരത്തോടെയാണ് കലാലോകം കേട്ടറിഞ്ഞത്. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന എം.ടിയുടെ വേര്‍പാട് ഇന്ന് രാവിലെ അറിഞ്ഞതു മുതല്‍ കലയെയും അക്ഷരങ്ങളെയും സ്നേഹിക്കുന്നവരെല്ലാം നൊമ്പരപ്പെടുകയാണ്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറഞ്ഞത്.
കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്ന എം.ടി നോവൽ, കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരനാണ്. മലയാള മനസുകളിലെ നിത്യസാന്നിധ്യമായിരുന്ന എം.ടിയുടെ കലാസൃഷ്ടികള്‍ കണ്ടറിഞ്ഞിട്ടില്ലാത്തവര് ചുരുക്കമാണെന്നു തന്നെ പറയാം. മലയാള സിനിമാലോകവും ഈ വേര്‍പാടില്‍ ഉലഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ച മോഹന്‍ലാലിന്റെ വാക്കുകളും ഇടറുകയാണ്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാല്‍ അനുസ്മരിച്ചു. ‘‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങള്‍ കാണാൻ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നു....’’ മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാല്‍ എത്തിയത്.
തനിക്ക് എം.ടി ആരായിരുന്നുവെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ‘‘മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എം.ടി സാർ പോയല്ലോ... ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ...
എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ, പ്രാർഥനകളോടെ...’’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എം.ടി തന്റെ 91-ാം വയസ്സിലാണ് വിടവാങ്ങിയത്. ഭാഷയുടെ ഈ കുലപതിക്ക് കലാസാഹിത്യ സാംസ്കാരിക മേഖലയിലെ എല്ലാവരും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുണ്ട്.
മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ എം.ടി ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന് മാധവും സമീപത്തുണ്ടായിരുന്നു. ഉറ്റ ബന്ധുക്കളും സാമൂഹിക സാംസ്കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാൻ സിതാരയിലേക്ക് എത്തുന്നത്. എംടിയുടെ ആഗ്രഹപ്രകാരം വീട്ടില്‍ മാത്രമായിരിക്കും അന്തിമ ദർശന സൗകര്യം. ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാവൂർ പൊതുശ്മശാനത്തില്‍ ആണ് സംസ്കാരം.
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.






