
മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന നെടുനീളന്‍ പേരിനുള്ളില്, രണ്ട് അക്ഷരങ്ങളുടെ മാത്രം വലിപ്പത്തോടെ ഒരു വലിയ പേര് ഒളിച്ചിരിപ്പുണ്ട്. ആകാശത്തോളം വിശാലവും, ആഴിയോളം ആഴവുമുള്ള കഥകള്‍ പറഞ്ഞ രണ്ട് അക്ഷരങ്ങള്‍. എം.ടി. എന്ന ആ രണ്ട് അക്ഷരങ്ങള്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് ഒരുകാലത്ത് മലയാളി ഉറങ്ങിയത്. ആ കഥകള്‍ വായിക്കാനായി മാത്രമാണ് അവര്‍ ഉണര്‍ന്നത്.
മലയാളിയെ ഒരേസമയം ഉറക്കുകയും ഉണര്‍ത്തുകയും ചെയ്ത ആ അക്ഷരങ്ങളുടെ ശില്പി, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ഒരക്ഷരംപോലും മിണ്ടാനാവാതെ, നിശ്ശബ്ദതയുടെ ആഴക്കയങ്ങളിലേക്ക് ആഴ്ന്നാഴ്ന്നു പോവുകയാണ് ഓരോ മലയാളിമനസ്സും.
പെന്‍ നാവില്‍ വിരിഞ്ഞ പൊന്‍ വാക്കുകള്‍
മൗനമാണ് എം.ടിയുടെ മുഖമുദ്ര. അതേ മൗനമാണ് ആ മുഖത്തിന്റെ സൗന്ദര്യവും. മിണ്ടാത്ത മനുഷ്യന്മാരെ അകറ്റിനിര്‍ത്തി ശീലമുള്ള മലയാളി, അധികമൊന്നും സംസാരിക്കാത്ത എം.ടിയെ, ഒന്നും മിണ്ടാതെ നെഞ്ചിലേറ്റുകയായിരുന്നു. ചിരിവിരിയാത്ത... നിരന്തരം ബീഡിയെരിയുന്ന എം.ടിയുടെ ചുണ്ടുകള്‍, രാജാവ് വിശ്രമിക്കുന്ന അരമനയുടെ വാതിലുകള്‍ പോലെയാ ണ്. അങ്ങനെയൊന്നും അത് തുറക്കാറേയില്ല... ആ മൗനം തൂലികയിലൂടെ വാചാലമായിക്കൊണ്ടേയിരുന്നു. പേനയായിരുന്നു എന്നും എം.ടി. വാസുദേവന്‍ നായരുടെ നാവ്. ആ പെന്‍ നാവില്‍ വിരിഞ്ഞ പൊന്‍ വാക്കുകളില്‍, മലയാളി ഒന്നടങ്കം മുങ്ങിക്കുളിച്ചു.
അത്ര മിഴിവുള്ള ഒരു ബാല്യകാലമായിരുന്നില്ല തന്റേതെന്ന് എം.ടി. തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'ഒന്നുരണ്ട് ഗര്‍ഭം അലസിപ്പോയി, അമ്മയുടെ ആരോഗ്യം മോശമായ ഘട്ടത്തിലാണ് എന്നെ ഗര്‍ഭം ധരിക്കുന്നത്. ആ സമയത്ത് പ്രസവിക്കുന്നത് ആരോഗ്യത്തിന് കുഴപ്പമാകുമെന്നു കരുതി, അന്നത്തെ രീതിയില്‍ ആയുര്‍വേദവിധിപ്രകാരം ഗര്‍ഭം ഇല്ലാതാക്കാനുള്ള പല അഭ്യാസങ്ങളും നടത്തിനോക്കി. ശരിയായില്ല. അങ്ങനെ പ്രസവിച്ചതാണ് എന്നെ' - തന്റെ ജനനത്തെക്കുറിച്ച് എം.ടി. തന്നെ പറഞ്ഞിട്ടുണ്ട്.
അതുപോലെ, അത്രയൊന്നും സൗകര്യങ്ങളില്ലാത്ത ഒരു ഗ്രാമത്തില്‍നിന്ന് വായനയുടെ ലോകം വളര്‍ത്തുന്നതിനായി, പുസ്തകം തേടിയുള്ള നടപ്പിനെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കാറുണ്ട്. കൂട്ടുകാരാരുമില്ലാത്ത ആ കുട്ടി, താന്നിക്കുന്നിന്റെ ചെരുവിലിരുന്ന് കളിക്കാനായി അക്ഷരങ്ങളുടെ കൂട്ടുപിടിച്ചു. അങ്ങനെ എഴുതിക്കൂട്ടിയ പലതും പത്രമോഫീസുകളിലേക്ക് അയച്ചു. എന്നാല്‍, അവയെല്ലാം അയച്ച സ്പീഡില്‍ത്തന്നെ തിരിച്ചുവന്നുകൊണ്ടേയിരുന്നു. ആ സമയങ്ങളിലെല്ലാം പല തൂലികാ നാമങ്ങളിലാണ് അദ്ദേഹം എഴുതിയിരുന്നത്.
ഏതു പേരിലാണ് പ്രസിദ്ധീകരണഭാഗ്യം എന്ന് അറിയില്ലല്ലോ? അങ്ങനെയിരിക്കുമ്പോഴാണ് ഒരു പുതിയ മാസിക പ്രസിദ്ധീകരിച്ചുതുടങ്ങുന്നു എന്ന അറിയിപ്പ് ലഭിക്കുന്നത്. ഒട്ടും താമസിച്ചില്ല. വി.എന്‍. തെക്കേപ്പാട്ട് എന്ന പേരില്‍ ഒരു ലേഖനം മാസികയിലേക്ക് അയച്ചു. എസ്.കെ. പൊറ്റെക്കാട്ട് എന്ന പേരിന്റെ പ്രചോദനത്തിലാണ് ആ പേര് സ്വീകരിക്കുന്നത്. അതിനുശേഷം കാരൂര്‍ നീലകണ്ഠപ്പിള്ള, തകഴി ശിവശങ്കരപ്പിള്ള എന്നീ എഴുത്തിന്റെ അതികായരുടെ നാമമാതൃകയില്, കൂടല്ലൂര്‍ വാസുദേവന്‍ നായര്‍ എന്ന് മറ്റൊരു തൂലികാനാമത്തില്‍ ഒരു കവിതയും, എം.ടി. വാസുദേവന്‍ നായര്‍ എന്ന പേരില്‍ത്തന്നെ ഒരു കഥയും അതേ മാസികയിലേക്ക് അയച്ചു.
മൂന്ന് മാസം കഴിഞ്ഞില്ല. ഇൗ മൂന്ന് സൃഷ്ടികളും അതേ മാസികയുടെ ഒറ്റ ലക്കത്തില്‍ അച്ചടിച്ചുവന്നു. അങ്ങനെ മൂന്ന് പേരുകളില്‍, മൂന്ന് സൃഷ്ടികള്‍, ഒരു മാസികയുടെ, ഒരേ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു എന്ന കൗതുകത്തിനും എം.ടിയുടെ ജീവിതം സാക്ഷ്യംവഹിച്ചു.
രണ്ടാമൂഴം വായിച്ച് ജീവിതത്തിന് രണ്ടാമൂഴം കിട്ടിയ പഴയിടം
ജീവിതത്തില്‍നിന്ന് സ്വയം വിടവാങ്ങാന്‍ തീരുമാനിച്ച പലര്‍ക്കും, അദ്ദേഹത്തിന്റെ എഴുത്ത് ഒരു ജീവന്ടോണായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പിടിവള്ളി. അത്തരമൊരു തിരിച്ചുവരവിന്റെ കഥ എം.ടി. തന്നെ പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. അതിലെ കഥാപാത്രം വേറാരുമല്ല, പാചകവിദഗ്ദ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി. ആയിരത്തി തൊള്ളായിരത്തി എണ്‍പത് കാലത്ത് ബിസിനസ്സൊക്കെ തകര്‍ന്ന്, ജീവിതം വഴിമുട്ടിയപ്പോള്‍, ആത്മഹത്യയുടെ വഴി, പഴയിടം തിരഞ്ഞെടുത്തു.
അതിനായി പോകുമ്പോഴാണ് കലാകൗമുദി വാരികയുടെ പുതിയ പതിപ്പ് കാണുന്നത്. അതിന്റെ കവറില്‍ രണ്ടാമൂഴം പ്രസിദ്ധീകരിച്ചുതുടങ്ങുന്നു എന്ന വാക്കുകള്‍ കണ്ടതോടെ, അത്യാവശ്യം വായിക്കുന്ന ശീലമുള്ള നമ്പൂതിരി, ഒരെണ്ണം വാങ്ങി. ആദ്യ വായനയില്‍ത്തന്നെ നോവല്‍ ഉള്ളിലുടക്കി. അങ്ങനെ ഓരോ ലക്കങ്ങള്ക്കുമായി കാത്തിരുന്ന് കാത്തിരുന്ന് ആത്മഹത്യ നീട്ടിവയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു. അവസാനം നോവല്‍ തീര്‍ന്നു. പഴയിടത്തിന്റെ ജീവിതം തുടര്‍ന്നു. പഴയിടം നമ്പൂതിരിയുടെ ജീവിതത്തിന് രണ്ടാമൂഴം കൊടുത്ത നോവലായിക്കൂടി അങ്ങനെ രണ്ടാമൂഴം മാറി.
എഡിറ്ററായ എം.ടി.
തങ്ങളുള്‍പ്പെടെയുള്ള പിന്തലമുറയുടെ എഴുത്തിനെ, എഡിറ്റുചെയ്ത് വൃത്തിയാക്കിയെടുത്ത എം.ടിയെന്ന മികച്ച പത്രാധിപരെക്കൂടിയാണ് അവര്‍ ഓര്‍ക്കുന്നത്. 'താങ്കളുടെ കഥ/കവിത/ലേഖനം പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്നും എഴുതണം എം.ടി.' എന്നെഴുതിയ കത്ത് കിട്ടാത്ത ഒരെഴുത്തുകാരനും അന്ന് ഉണ്ടായിരുന്നില്ല.
ഏത് വലിയ അവാര്‍ഡിനേക്കാളും പ്രാധാന്യത്തോടെ അവരുടെയൊക്കെ അലമാരകളിലെ സ്ട്രോങ്റൂമില്‍ ആ കത്ത്, സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമുള്ള ഒന്നായി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടാവും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ കുപ്പായത്തിലിരുന്നുകൊണ്ട് എത്ര സൂക്ഷ്മമായാണ് അദ്ദേഹം എഴുത്തിലെ തന്റെ പിന്‍ഗാമികളെ എഴുത്തുലോകത്തിലേക്ക് തെളിച്ചുകൊണ്ടുവന്നത് എന്നതു ചരിത്രമാണ്.
പത്രാധിപരായതിനുശേഷം അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകള്‍ എഴുതിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഏറെ ആസ്വാദകശ്രദ്ധനേടിയ രണ്ടാംമൂഴം പുറത്തുവന്നത്, അന്ന് പ്രസിദ്ധീകരണരംഗത്തെ തുടക്കക്കാരായ കലാകൗമുദി വാരികയിലായിരുന്നു. 'ഞാന്‍ ജീവിച്ചതില്‍ അര്‍ത്ഥമുണ്ട് എന്നു തോന്നിയത് രണ്ടാമൂഴം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ്' എന്നാണ് അതിന്റെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍നായര്‍ തന്നെ പറഞ്ഞത്. മാത്രവുമല്ല രണ്ടാമൂഴം പ്രസിദ്ധീകരിച്ചതോടെ കലാകൗമുദിക്ക് ഭാരതപ്പുഴ കടക്കാന്‍ ലൈസന്‍സായി എന്നും, വാരികയുടെ പ്രചാരം വര്‍ധിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
മലയാളികളെ ഒന്നടങ്കം സങ്കടത്തിലാക്കി ആ അക്ഷരങ്ങളുടെ ഉടയോന് മടങ്ങിക്കഴിഞ്ഞു. കടലിന് കറുത്ത നിറമായിരുന്നു- രണ്ടാമൂഴത്തിന്റെ ആദ്യ വാക്യം അന്തരീക്ഷത്തില്‍ വീണ്ടും മുഴങ്ങുന്നു. ഇപ്പോള്‍ കടലിന് മാത്രമല്ല കറുത്ത നിറം. കടലില്‍നിന്ന് ഉരുവംകൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിമലയാളത്തിന് മുഴുവന്‍ കറുത്ത നിറമാണ്.






