
ജമ്മു കശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും പല ഭാഗങ്ങളിലും വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. 2000 ലധികം വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത് 5000 വിനോദസഞ്ചാരികളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സമതലങ്ങള്‍ ഉള്‍പ്പെടെ കശ്മീരിലെ മിക്ക പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
കനത്ത മഞ്ഞുവീഴ്ചയുണ്ടായ ശ്രീനഗര്‍-ലേ ഹൈവേയും മുഗള്‍ റോഡും അടച്ചിട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയിലും ഗതാഗതം തടസ്സപ്പെട്ടു, 2000 ഓളം വാഹനങ്ങള്‍ കുടുങ്ങി. മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.
വിനോദസഞ്ചാരകേന്ദ്രമായ കുളുവില്‍ കുടുങ്ങിപ്പോയ 5000 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശിലെ കുളുവിലെ സ്കീ റിസോര്‍ട്ടായ സോളാങ് നലയില്‍ കുടുങ്ങിയവരെയാണ് ഹിമാചല്‍ പ്രദേശ് പോലീസ് രക്ഷപ്പെടുത്തിയത്. സോളാങ് നാലയില്‍ ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഡിസംബര്‍ 27 ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കുളു പോലീസ് പറഞ്ഞു.
'ഇന്ന് 27.12.2024 ന് പുതിയ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന്, 1000 ഓളം വിനോദസഞ്ചാരികളും മറ്റ് വാഹനങ്ങളും സോളംഗ് നാലയില്‍ കുടുങ്ങി. ഈ വാഹനങ്ങളില്‍ ഏകദേശം 5000 വിനോദസഞ്ചാരികളുണ്ടായിരുന്നു. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് കുളു പോലീസ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു. ലാഹൗള്‍-സ്പിതി, ചമ്പ, കാന്‍ഗ്ര, കുളു, ഷിംല, കിന്നൗര്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളിലെങ്കിലും കനത്ത മഴയും മഞ്ഞുവീഴ്ചയും രേഖപ്പെടുത്തി.
ഡിസംബര്‍ 27, 28 തീയതികളില്‍ സംസ്ഥാനത്ത് മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുള്ളതിനാല്‍ ഐഎംഡി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ് ബാധിത പ്രദേശങ്ങളില്‍ നിന്നും മാറാനും ജാഗ്രത പാലിക്കാനും ഇവിടുത്തെ താമസക്കാരോടും യാത്രക്കാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.






