
കൽപ്പറ്റ: കള്ളാടി തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുരങ്ക നിർമാണം അടിയന്തരമായി നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമാണെന്നും തുരങ്ക നിർമാണം സുരക്ഷിതമാണെന്നുമുള്ള കൽപ്പറ്റ എം.എൽ.എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമിതി ആരോപിച്ചു.
മതിയായ ശാസ്ത്രീയ പഠനങ്ങളും വിദഗ്ധ പരിശോധനകളും നടത്താതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോയതെന്നും, നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പരിസ്ഥിതി പ്രവർത്തകർ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സമിതി വ്യക്തമാക്കി. ദുരന്തത്തിന് എൽ.ഡി.എഫ്. സർക്കാരും അന്നത്തെ കൽപ്പറ്റ, തിരുവമ്പാടി എം.എൽ.എമാരും, ജുഡീഷ്യറിയും, നിസ്സംഗത പുലർത്തിയ പൊതുസമൂഹവും ഉത്തരവാദികളാണെന്നും യോഗം ആരോപിച്ചു.
വനം-പരിസ്ഥിതി മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകി പദ്ധതിക്ക് സ്റ്റേജ്-1 അനുമതി നേടിയെന്നാണ് സമിതിയുടെ ആരോപണം. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ വിശദമായ പദ്ധതി റിപ്പോർട്ടിലും സുതാര്യതയില്ലായിരുന്നുവെന്നും, നിർമാണം വേഗത്തിൽ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രധാന സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കപ്പെട്ടതായും സമിതി വിമർശിച്ചു.
വയനാട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഇരട്ട തുരങ്കപാത അവതരിപ്പിച്ചതെങ്കിലും, ഇത് പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയാകുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്നാണ് സമിതി പറയുന്നത്.
നിർമാണത്തിന് മുമ്പ് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവർത്തകരെ 'വികസനവിരുദ്ധർ' എന്ന് മുദ്രകുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായും സമിതി ആരോപിച്ചു.
കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ നിരവധി മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളും ഉണ്ടായ കാമൽ ഹമ്പ് മലനിരകളെ തുരന്ന് കടന്നുപോകുന്ന തുരങ്കപാത പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിയുടെ മുന്നറിയിപ്പാണെന്നും, ഇതിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഭാവിയിൽ കൂടുതൽ ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നൽകി.






