
കൊച്ചി: മന്ത്രിമാരും എം.എല്‍.എ മാരുമടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ വി.ഐ.പി. ഗ്യാലറിയില്‍ നിന്നു വീണ് എം.എല്‍.എയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ മുഴുവന്‍ ഉത്തരവാദിത്തവും സംഘാടകര്‍ക്കുമേല്‍ കെട്ടിവച്ച് തലയൂരാന്‍ നീക്കം. വി.ഐ.പി. ഗാലറിയുടെ സുരക്ഷ പരിശോധിക്കേണ്ടവര്‍ വേണ്ടും വണ്ണം പരിശോധിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നു ഒരു ദുരന്തമാണ് കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായത്.
മതിയായ സുരക്ഷയൊരുക്കാതെയാണ് വേദിയൊരുക്കിയതെന്ന വിമര്‍ശനം സംഘാടകര്‍ക്കെതിരേ മാത്രം ഉയരുമ്പോള്‍ ഉത്തരവാദപ്പെട്ട പലരും തലയൂരുകയാണെന്ന് ആക്ഷേപമുണ്ട്. ഐ.എസ്.എല്‍. മത്സരങ്ങള്‍ നടക്കുമ്പോള്‍ ഉള്‍പ്പെടെ കലൂര്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിക്കുന്നതില്‍ വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടാവുന്നതായി മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലൂര്‍ സ്റ്റേഡിത്തിലെ സുരക്ഷ ശക്തിപ്പെടുത്തുമെന്ന് വര്‍ഷാവര്‍ഷം ബജറ്റുകളില്‍ സ്റ്റേഡിയം നടത്തിപ്പുകാരായ ജി.സി.ഡി.എ. അവകാശപ്പെടാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല.
അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ഏറ്റവും മുകളിലത്തെ സ്റ്റാന്‍ഡില്‍ കാണികളെ അനുവദിച്ചതില്‍ 2017ല്‍ കൊച്ചി ഉള്‍പ്പെടെ വേദിയായ ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അനുവദനീയമായതിലും അധികം കാണികളെ നിലവില്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാറുണ്ട്. സ്റ്റേഡിയത്തിന്റെ മൊത്തം ശേഷി, അടിയന്തിര ഘട്ടത്തില്‍ വാതിലുകളിലൂടെ പുറത്തേക്ക് പോകാന്‍ കഴിയാവുന്നവര്‍ എത്ര, അത്യാഹിതം സംഭവിച്ചാല്‍ ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവ കണക്കിലെടുത്താണ് സീറ്റ് എണ്ണം നിശ്ചയിക്കേണ്ടത്. എന്നാല്‍ കലൂര്‍ സ്റ്റേഡിത്തില്‍ ഇതൊന്നും ബാധകമല്ലെന്നാണ് വിമര്‍ശനം.
ഗിന്നസ് റെക്കോഡ് ലഭിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനും ഫോട്ടോ എടുക്കുന്നതിനുമാണ് ഗ്യാലറിയില്‍ സ്റ്റേജ് തയാറാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ അനുമതിയും വാങ്ങിയാണ് സ്റ്റേജ് കെട്ടിയത്. താഴെ നിലവിളക്ക് കത്തിച്ച് പരിപാടി ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, നിലവിളക്ക് താഴെ കത്തിക്കുന്നതിന് അനുമതി ലഭിക്കാതെ വന്നപ്പോള്‍ മുകളിലേക്ക് മാറ്റിയതാണെന്നും സംഘാടകര്‍ അറിയിച്ചു.
ഗ്യാലറിയില്‍നിന്നും വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതരപരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും നൃത്തപരിപാടി തുടര്‍ന്ന് സംഘാടകര്‍. സംഭവത്തിന് ശേഷം കുറച്ചു നേരം നൃത്തപരിപാടി നടത്തിയതിന് ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കാനെത്തിയിരുന്നു. ഗിന്നസ് റെക്കോഡ് അധികൃതരും എത്തിയിരുന്നു. അതിനാലാണ് നൃത്തപരിപാടി നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. തുടര്‍ന്നുള്ള നൃത്തപരിപാടികള്‍ നിര്‍ത്തിവച്ചെന്നും സംഘാടകര്‍ അറിയിച്ചു.






