
പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ. കാലാതീതമായ കാല്പനിക ഗാനങ്ങൾ രാജ്യത്തിന് സമ്മാനിച്ച പ്രതിഭയാണ് വിടപറഞ്ഞതെന്ന് മോഹൻലാൽ അനുസ്മരിച്ചു. തനിക്ക് ജ്യേഷ്ഠ സഹോദരനു തുല്യമായിരുന്നു ജയേട്ടനെന്നും അദ്ദേഹം പറഞ്ഞു. ജയചന്ദ്രൻ തന്റെ വീട് സന്ദർശിച്ചിരുന്ന കാലവും കാലവും അമ്മയ്ക്ക് പാട്ടുകൾ പാടി നൽകിയിരുന്നതുമെല്ലാം മോഹൻലാൽ പങ്കുവച്ചു.
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും.
ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം. മോഹന്‍ലാല കുറിച്ചു.






