
തിരുവനന്തപുരം: സമാധി പൊളിക്കരുതെന്ന നിലപാട് ഗോപന് സ്വാമിയുടെ കുടുംബം ഇന്നലെയും ആവര്‍ത്തിച്ചു. സമാധി പൊളിക്കരുത് എന്നതാണ് ആവശ്യം. നിയമ നടപടികളുമായി തങ്ങളും മുന്നോട്ടുപോകുമെന്നും ഗോപന് സ്വാമിയുടെ മകന് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ വീട്ടുകാര്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്.ഡി.ഒ. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
ഇൗ സാഹചര്യത്തില്‍ അടിയന്തരമായി കല്ലറ പൊളിക്കേണ്ട സാഹചര്യമുണ്ട്. അതിനിടെ നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ സമാധിയില്‍ നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി രംഗത്തു വന്നു. കേസില്‍ നിയമം നിയമത്തിന്റെ വഴിയെ നടക്കട്ടെ എന്നതാണ് ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപിത നിലപാട്. മറ്റെല്ലാം അവാസ്തവമാണെന്നും സമാധിയുടെ പേരില്‍ മുതലെടുപ്പു നടത്താനുള്ള എസ്.ഡി.പി.ഐ. ശ്രമത്തെയാണ് ഹിന്ദു ഐക്യവേദി എതിര്‍ത്തതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ പ്രതികരിച്ചു.
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി നിലപാട് വിശദീകരിച്ചത്. ഗോപന് സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഹിന്ദു ഐക്യവേദി പ്രതിഷേഘത്തിന് ഇല്ലെന്ന് വ്യക്തമാക്കുമ്പോള്‍ സംഘര്‍ഷ രഹിതമായി കല്ലറ പൊളിക്കാനാകുമെന്നാണ് പോലീസിന്റേയും പ്രതീക്ഷ. കോടതിവിധിയെ മാനിക്കുന്നതായി പറഞ്ഞ മകന് സനന്ദന്‍ ഇതെല്ലാം അച്ഛന് പൂജ ചെയ്തിരുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് ആരോപിച്ചിട്ടുണ്ട്. ക്ഷേത്രത്തെ മോശപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്കറിയണമെന്നും സനന്ദന്‍ പറഞ്ഞു. അനേ്വഷണത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് സനന്ദന്‍ പറഞ്ഞു. ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നതു പോലെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു ആചാരപ്രകാരം സന്യാസിയാവാന്‍ ആഗ്രഹിച്ചയാളാണ് അച്ഛന്. അച്ഛന്റേത് മരണമല്ല, സമാധിയാണ്.
തന്റെ അച്ഛനെ കാണാനില്ലെന്ന് പരാതി നല്‍കിയതാരാണെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു ആചാരപ്രകാരം ഒരച്ഛന്റെ ആഗ്രഹം മക്കള്‍ സാധിച്ചുകൊടുത്തുവെന്നേയുള്ളൂ. താന്‍ സമാധിയാകുമ്പോള്‍ മക്കള്‍ വേണം കര്‍മങ്ങള്‍ ചെയ്യാനെന്ന് അച്ഛന് നേരത്തേ പറഞ്ഞിരുന്നു. ആ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമേ ഇക്കാര്യം പുറംലോകത്തെ അറിയിക്കാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയ ആളിന്റെ പേരില്‍ കേസെടുക്കണം. അച്ഛനെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ച നാട്ടുകാര്‍ ആരെല്ലാമാണെന്ന വിവരം അധികൃതര്‍ പുറത്തുവിടണമെന്നും സനന്ദന്‍ ആവശ്യപ്പെട്ടു.






