
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം.
പുതിയ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണു സമ്മേളനത്തിന് തുടക്കംകുറിക്കുന്നത്. അടുത്തമാസം ഏഴിന് ബജറ്റ് അവതരിപ്പിച്ച് മാര്‍ച്ച് 28-ന് അത് പൂര്‍ണമായും പാസാക്കി സഭ പിരിയുന്നതിനാണ് തീരുമാനം. നിയമസഭാസമ്മേളനത്തിന്റെ ലക്ഷ്യം ബജറ്റ് അവതരണവും പാസാക്കലുമാണെങ്കിലും ഇൗ സമ്മേളനവും പതിവുപോലെ രാഷ്ട്രീയചര്‍ച്ചകളില്‍ തന്നെയായിരിക്കും നിറയുക.
രണ്ട് അംഗങ്ങള്‍ പുതുതായി സഭയില്‍ എത്തുകയും ഒരാള്‍ രാജിവയ്ക്കുകയും ചെയ്തെന്ന സവിശേഷസാഹചര്യവും ഇൗ സമ്മേളനത്തിലുണ്ട്.
ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച യു.ആര്. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും പുതുതായി സഭയില്‍ എത്തുമ്പോള്‍ പി.വി. അന്‍വറാണ് ഒഴിവാകുന്നത്. അസാന്നിധ്യത്തിലും അന്‍വര്‍ ചര്‍ച്ചയാകാനുള്ള സാഹചര്യവും നിലവിലുണ്ട്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പുറത്തുപോയ അന്‍വര്‍ പ്രതിപക്ഷത്തിന് പുതുഉൗര്ജം നല്‍കിയിരുന്നു. എന്നാല്‍ തൃണമൂല്‍ ബന്ധത്തോടെ അതില്‍ ചില ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭ രൂപീകരിച്ചശേഷം പ്രതിപക്ഷം അല്‍പ്പം പ്രതിരോധത്തിലുള്ളപ്പോഴാണ് പതിമൂന്നാമത് സമ്മേളനം ചേരുന്നത് എന്ന പ്രത്യേകതകൂടി ഇക്കുറിയുണ്ട്.
ഇതിനുമുന്പുള്ള എല്ലാ സമ്മേളനങ്ങളിലും പ്രതിപക്ഷത്തിന് മേല്‍ക്കൈയും ഭരണമുന്നണി പ്രതിരോധത്തിലുമായിരുന്നു. ഇൗ നിയസഭയുടെ കാലയളവില്‍ അതിന് വിപരീതമായ സാഹചര്യമാണ് ഇക്കുറിയുള്ളത്. വയനാട് ഡി.സി.സി. ട്രഷററുടെയും മകന്റെയും ആത്മഹത്യതന്നെയാണ് പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. ഇൗ സംഭവത്തിലെ ആരോപണവിധേയരില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എ. കൂടിയാണെന്നതും അവര്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ പി.പി. ദിവ്യയുടെ പരാമര്‍ശം ആയുധമാക്കി സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിര്‍ത്താനുള്ള ശ്രമം പ്രതിപക്ഷത്തിന് നടത്താനാവില്ല.
ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ കഴിയുകയുമില്ല. ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും അവരവരുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതുകൊണ്ടുതന്നെ അക്കാര്യത്തിലൂം പിടിച്ചുനില്ക്കാന് സര്‍ക്കാരിനും ഭരണമുന്നണിക്കും കഴിയും.
ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ യു.ഡി.എഫ്. മൂര്‍ച്ചകൂട്ടി വച്ച ആയുധമായിരുന്നു വനനിയമഭേദഗതി. എന്നാല്‍, നിയമഭേദഗതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ആകെ 27 ദിവസം നിയമസഭ ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. നയപ്രഖ്യാപനത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയചര്ച്ചയായിരിക്കും ഇൗ മാസം 20, 21, 22 തീയതികളില്‍ നടക്കുക. അടുത്ത മാസം ഏഴിന് ബജറ്റ് അവതരിപ്പിക്കും. 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും 13-ന് 2024 - 25 സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യത്ഥനകളും പരിഗണിക്കും.
അതിനുശേഷം മാര്‍ച്ച് മൂന്നിനായിരിക്കും സഭ ചേരുക. മാര്‍ച്ച് 4 മുതല്‍ 26 വരെയുള്ള 13 ദിവസം വകുപ്പുതിരിച്ചുള്ള ധനാഭ്യര്ത്ഥനയ്ക്കായാണ് നീക്കിവച്ചിട്ടുള്ളത്. തുടര്‍ന്ന് ധനകാര്യ-ധനവിനിയോഗ ബില്ലുകളും ഉപധനാഭ്യര്‍ത്ഥനകളും പാസാക്കി മാര്‍ച്ച് 28-ന് സഭ അനിശ്ചിതകാലത്തേക്കു പിരിയും.




