
കുട്ടന് തമ്പുരാന് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തുന്ന മുഖമാണ് മനോജ് കെ ജയന്റേത്. കലാകുടുംബത്തില്‍ നിന്നെത്തിയ താരം നിരവധി സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കാനുള്ള കഴിവ് തന്നെയാണ് താരത്തിന്റെ പ്രത്യേകത. നായകനായി മാത്രമല്ല കൈയടി ഏറെ കിട്ടിയിട്ടുള്ള വില്ലനായും താരം മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരം അഭിനയത്തിൽ ഇപ്പോഴും സജീവമാണ്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഒരിടവേളക്ക് ശേഷം മനോജ് കെ. ജയന് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ നേരം. റെയ്ബാന്‍ എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തിയത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രന് റെയ്ബാനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഇപ്പോഴിതാ നേരം എന്ന ചിത്രത്തിലെ ലുക്കിനെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്. സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്റെ അടുത്ത് വന്ന് കഥ പറഞ്ഞശേഷം ബിഗ് ബിയിലെ ലുക്കുപോലുള്ളതാണ് ഈ കഥാപാത്രത്തിനും ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞെന്ന് മനോജ് കെ. ജയന് പറയുന്നു. ബിഗ് ബിയിലെ എഡ്ഡിയെ റഫറൻസാക്കിയാണ് നേരത്തിന്റെ സെറ്റിലേക്ക് ചെന്നതെന്നും ഷൂട്ടിന് മുമ്പ് താന്‍ മീശ വടിച്ച് അല്‍ഫോണ്‍സ് പുത്രനെ ലുക്ക് കാണിച്ചതെന്നും അദ്ദേഹം വന്ന് കണ്ട് ഇതാണ് താന്‍ മനസില്‍ ഉദ്ദേശിച്ച ലുക്കെന്ന് പറഞ്ഞെന്നും താരം പറയുന്നു. സിഡി റൈറ്റ് ചെയ്യുമോ എന്ന് ചോദിക്കുന്ന സീൻ ഇപ്പോഴും ട്രോളുകളില്‍ വരാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. മനോജ് കെ. ജയ
‘‘ഓരോ സിനിമയ്ക്ക് വേണ്ടിയും പ്രത്യേക ഗെറ്റപ്പുകള്‍ പരീക്ഷിക്കാറുണ്ട്. നേരത്തിന്റെ കഥ അല്‍ഫോണ്‍സ് പുത്രന് എന്റെ അടുത്ത് വന്ന് പറഞ്ഞു. കഥയെല്ലാം ഇഷ്ടപ്പെട്ട് ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അല്‍ഫോണ്‍സ് എന്റെ അടുത്ത് വന്ന് പറഞ്ഞു ‘ചേട്ടാ, നമുക്ക് ബിഗ് ബിയിലെ ലുക്കാണ് വേണ്ടത്. എനിക്കത് ഭയങ്കര ഇഷ്ടമുള്ള ലുക്കാണ്’ എന്നാണ്. അതിന് പറ്റിയ രീതിയിലാണ് ഞാൻ ഷൂട്ടിംഗിന് ചെന്നത്. ആദ്യ ദിവസം ഷോട്ടിന് മുൻപ് മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ മേക്കപ്പ്മാനോട് ചോദിച്ചത്, ഈ മീശ കൂടെ എടുത്താല്‍ കുറച്ചുകൂടെ ഊളൻ ലുക്ക് കിട്ടുമല്ലേ എന്ന്.
ബിഗ് ബിയില്‍ എനിക്ക് ചെറിയ ബുള്‍ഗാൻ താടിയായിരുന്നു. നേരത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ അയാള്‍ വെറും ഒരു ഊളൻ ലോർഡാണെന്ന് തോന്നി. ചേട്ടാ അത് സംവിധായകന് ഓക്കേ ആവണ്ടേ എന്നാണ് മേക്കപ്പ്മാൻ ചോദിച്ചത്. അല്ഫോൻസിന് അത് ഇഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു. ചോദിക്കാതെ ഞാൻ മീശയെടുത്തു.
കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ അസിസ്റ്റന്റ്സിനോട് അല്‍ഫോണ്‍സിനെ വിളിക്കാന്‍ പറഞ്ഞു. പുള്ളി വന്ന് നോക്കുമ്പോള്‍ ഞാന്‍ മീശയെല്ലാം എടുത്ത് നില്‍ക്കുകയാണ്. ‘ചേട്ടാ ചേട്ടന് മീശയെടുത്തതോ. ചേട്ടാ ഇതാണ് അള്‍ട്ടിമേറ്റ്. നമുക്ക് ഈ ലുക്കാണ് വേണ്ടത്. കിടിലന്‍ ആയിട്ടുണ്ട്. ഇത് തന്നെ പിടിക്കാം’ എന്ന് എന്നെ കണ്ട് അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു.
ഭയങ്കര ഹാപ്പിയായി അദ്ദേഹം. രണ്ട് ദിവസമേ ആ സിനിമയില്‍ വർക്ക് ചെയ്തിട്ടുള്ളു. സിഡി റൈറ്റ് ചെയ്യുമോ എന്ന സീൻ വെച്ച് എത്ര ട്രോളുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്...’’ മനോജ് കെ ജയന് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.






