
അഭിനേതാവായ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പണി. സിനിമ കണ്ട ഏതൊരാളും അതില്‍ മറക്കാത്ത ഒരു മുഖമുണ്ട്, സിജൂട്ടന്. സിനിമ കണ്ടു കഴിഞ്ഞാലും ഒരു തവണ പോലും ചിരിക്കാത്ത വില്ലന്‍ കഥാപാത്രമായ സിജൂട്ടന് ഒരു പേടിയായി മനസ്സില്‍ നിറയുമെന്നതില്‍ സംശയം വേണ്ട. സിജൂട്ടനെ അത്രയ്ക്കും ഗംഭീരമാക്കിയത് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ജുനൈസാണ്.
ആ പ്രശസ്തി തന്നെയാണ് ജുനൈസിനെ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരാര്ത്ഥിയാക്കിയത്. ബിഗ് ബോസ് നിഷ്കളങ്ക മുഖത്തോടെ നിറഞ്ഞ ചിരിയോടെ കണ്ടിരുന്ന ജുനൈസ് തന്നെയാണോ ഇത്രയും മനസാക്ഷിയില്ലാത്ത വില്ലനായി മാറിയതെന്ന് ‘പണി’ കണ്ടാല്‍ തോന്നും. മത്സരത്തിന് ശേഷമാണ് ജോജു താരത്തിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും നല്‍കിയത്. ചിത്രം ഒടിടി യില്‍ റിലീസ് ആയതോടെ താരത്തെക്കുറിച്ചുള്ള കഥകളും പ്രചരിക്കാന്‍ തുടങ്ങി. ചെറിയ പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആളാണ് താരം. ജുനൈസിന്റെ അച്ഛന് അമ്മയെ കൊലപ്പെടുത്തിയതായിരുന്നു. അന്ന് താരത്തിന് ഒമ്പതുമാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോഴിതാ ഇതിനെക്കുറിച്ച് ജെറി പൂവക്കാല എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒമ്പതാം മാസത്തില്‍ അമ്മയെ നഷ്ടപ്പെട്ടെന്നും അതിനു ശേഷം ഉമ്മയില്ലാതെ ജുനൈസിനെ വളർത്തിയ ബന്ധുക്കൾക്കും തന്റെ സല്യൂട്ടെന്നുമാണ് ജെറി കുറിക്കുന്നത്.
‘‘ജുനൈസ് എന്ന ചെറുപ്പക്കാരനെ നമ്മൾക്ക് പരിചിതമാണല്ലോ. എന്നാൽ ജൂനൈസിന്റെ ജീവിത കഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. തന്റെ വളരെ ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടു. പിതാവ് കൊലപ്പെടുത്തുകയായിരുന്നു അമ്മയെ. അന്ന് ജുനൈസിനെ 9 മാസം. പിന്നീട് തന്റെ അമ്മയുടെ ആങ്ങള തന്നെ വളർത്തുകയായിരുന്നു. ഉമ്മ ഇല്ലാത്ത വിഷമം അറിയിക്കാതെ അവർ തന്നെ വളർത്തി. ചെറുപ്പത്തിലെ വളരെ വിഷമത്തിലൂടെ പോയ ബാലൻ. നാട്ടുകാരുടെയും സമൂഹത്തിന്റെയും സഹതാപത്തോടുള്ള നോട്ടം പലപ്പോഴും അവനെ തളർത്തി. അവൻ സമൂഹത്തിൽ നിന്നു പലപ്പോഴും ഉൾവലിഞ്ഞു നിന്നിരുന്നു. മറ്റുള്ളവരുടെ നോട്ടം അവനെ വേദനിപ്പിച്ചു. സ്കൂളിൽ ഒക്കെ പിതാവിനെയും മാതാവിനെയും കുറിച്ച് ചോദിക്കുമ്പോൾ അവരില്ല
എന്നറിയുമ്പോൾ ഉള്ള സഹതാപ പെരുമാറ്റം. ഞാൻ അങ്ങ് ഭൂമി പിളർന്നു താഴോട്ടു പോകട്ടെ എന്ന് വരെ തോന്നിയിട്ടുണ്ട്. പഠിക്കാൻ ആവറേജ് കുട്ടി . മറ്റു ആക്ടിവിറ്റി ഒന്നുമില്ല. പലരും പറഞ്ഞു . ഇവൻ ഒരു പൊട്ടനാണ്. ഇവനെ കൊണ്ട് ഒന്നും പറ്റില്ല. മനസ്സിലെ ആഗ്രഹം മുഴുവൻ ഫേമസ് ആകണം. മാധ്യമ പ്രവർത്തകൻ ആകണം. മീഡിയയിൽ വരണം. ഫെയിം ആവണം. അല്ലെങ്കിൽ ഒട്ടും പരിചയമില്ലാത്തവർ നമ്മളുടെ കൂടെ ഒരു ഫോട്ടോ എടുക്കണം. ആളുകളെല്ലാം കഴിവില്ലെന്ന് പറയുമ്പോഴും
തനിക്ക് തന്നെ ഒന്ന് തെളിയിക്കണം എന്ന് വല്ലാതെ ആഗ്രഹം ഉണ്ടായി. അങ്ങനെ ഏഷ്യനെറ്റിൽ സെൽ മി ദ ആൻസർ എന്ന ഓഡിഷൻ കാണുന്നു. അത്യാവിശ്യം വായിക്കുന്ന ജുനൈസിനു നല്ല ലോക ജ്ഞാനം ഉണ്ടായിരുന്നു. അങ്ങനെ ആ പരിപാടിയിൽ സെലക്ഷൻ കിട്ടി. നാട്ടുകാർക്കെല്ലാം അത്ഭുതം. ഒളിച്ചും പാത്തും നടന്നവൻ ഇപ്പോൾ ടിവിയിൽ.അവിടെയും അഞ്ചാം റൗണ്ടിൽ പരാജയം. വീണ്ടും കളിയാക്കലുകൾ.നമ്മുടെ നാട്ടിൽ വിജയത്തെക്കാൾ കൂടുതൽ പരാജയം ആസ്വദിക്കുന്നവർ ആണല്ലോ. വീണ്ടും സൂര്യ ടിവിയിൽ ഡീൽ ഓർ നോ ഡീൽ എന്ന പരിപാടിയിൽ ഓഡിഷനു പോയി. അതിലും സെലക്ട് ആയി. നന്നായി പെർഫോം ചെയ്തു. അന്ന് മുതൽ കുറ്റം പറഞ്ഞവർ പറയാൻ തുടങ്ങി ഇവൻ സ്മാർട്ട് ആണ്. ഈ സമയത്തും ചേട്ടന്റെ തണലിൽ ആയിരുന്നു. അവരെ ബുദ്ധിമുട്ടിക്കാതെ ഒറ്റയ്ക്ക് ജീവിക്കണം എന്ന് തീരുമാനിച്ചു.
എല്ലാവരും ഗൾഫിന് പോകുവാൻ നിർബന്ധിച്ചിട്ടും ജുനൈസ് വഴങ്ങിയില്ല. ആകെ പ്രശ്നങ്ങൾ. അങ്ങനെ ബാംഗ്ലൂരിൽ ഒരു എം എൻ സി കമ്പനിയിൽ ജോലി ചെയ്തു. 5 വർഷം ആ കമ്പനിയിൽ ജോലിചെയ്തു. പിന്നീട് പിജി പൂർത്തിയാക്കി. പക്ഷേ ഇതൊന്നും അല്ല അവന്റെ ഫീൽഡ് എന്ന് മനസ്സിലായി. എങ്ങനെയെങ്കിലും മീഡിയയിൽ വരണം . ഫെയിം ആകണം എന്ന് ആഗ്രഹിച്ചു. അങ്ങനെ വീഡിയോസ് ഒക്കെ ഇടാൻ തുടങ്ങി. കളിയാക്കൽ മാത്രമായിരുന്നു പ്രതിഫലം. എന്ത് വെറുപ്പിക്കൽ ആണ് നീ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ തമിഴ് കൺടെന്റ് കോപ്പി അടിച്ചു മലയാളത്തിൽ അപ്ലൈ ചെയ്ത് തുടങ്ങി. അങ്ങനെ മെല്ലെ റീച്ച് ആകുവാൻ തുടങ്ങി. ലോക്ക് ഡൗൺ വന്നപ്പോൾ പിന്നെ ക്രിയേറ്റർ ആകാം എന്ന് വിചാരിച്ചു. ടിക്ക് ടോക്കിൽ ഒന്ന് വളർന്നു വന്നപ്പോഴേക്കും ടിക്ക് ടോക്ക് ബാൻ ആയി. എല്ലാവരും യൂട്യൂബിലേക്ക് ഇടിച്ചു കയറുന്ന സമയം.അങ്ങനെ
യൂട്യൂബിൽ വീഡിയോ ചെയ്തു തുടങ്ങി. ടിക്ക് ടോക്ക് ഫോളോവേഴ്സ് ഇങ്ങോട്ടു വരുമെന്ന് വിചാരിച്ചത് ചീറ്റി. എന്നാൽ വീഡിയോ ഇട്ടുകൊണ്ടേ ഇരുന്നു. വീഡിയോകൾ ക്ലിക്ക് ആകാൻ തുടങ്ങി. മില്യൺ വ്യൂസ് ഒക്കെ ആയി. ഫോളോവേഴ്സും ലൈക്കും ഉണ്ടെങ്കിലും തന്റെ കണ്ടന്റുകൾ ആവറേജ് കൺടെന്റ് ആയി ഫീല്‍ ചെയ്തു. അങ്ങനെ പുരോഗമന വാദത്തെ എതിർക്കുന്ന ആളുകളെ അനുകരിച്ച് ഒരു കാരക്ടർ രൂപപെടുത്തി. ആമിന എന്ന ക്യാരക്ടർ. അത് അങ്ങ് വൈറൽ ആയി.
പ്രിയപ്പെട്ടവരെ ഇത് വായിക്കുന്ന നിങ്ങൾ പല പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നുണ്ടാവാം. ഒരു പക്ഷേ ജീവിതത്തിന്റെ വലിയ നരകത്തിൽ നിന്നും ആയിരിക്കും ഇത് വായിക്കുന്നത്. അടുത്ത നിമിഷം എന്താകും എന്ന ചിന്തയിൽ ആയിരിക്കാം ഈ എഴുത്ത് വായിക്കുന്നത്. പ്രിയപ്പെട്ടവരെ നമ്മളെ രക്ഷപ്പെടുത്തുവാൻ ആരും വരില്ല.നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിക്കുക. നിങ്ങളുടെ ജീവിതം നിങ്ങൾ തീരുമാനിക്കുക. വിഷമയമുള്ള സുഹൃത്തുക്കളിൽ നിന്നും ബന്ധുവിൽ നിന്നും ഓടി മാറുക.നിങ്ങളുടെ ഉള്ളിൽ ഒരു പാഷൻ ഉണ്ടാവും. അത് മുറുകെ പിടിച്ച് അതിനുവേണ്ടി ജീവിക്കുക. ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് നടത്താൻ പലരും ശ്രമിക്കും.
നിങ്ങൾക്ക് Yes എന്ന് പറയുവാൻ കഴിയത്തിടത്ത് No തന്നെ പറയുക. നിങ്ങൾ നോ പറഞ്ഞാൽ കുറച്ച് ദിവസം അത് പ്രശ്നമായാലും കുറെ കഴിയുമ്പോൾ നിങ്ങളാണ് ശരി എന്ന് പറയുന്ന ഒരു കാലം ഉണ്ടാകും.നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മൾ കഷ്ടപ്പെട്ടാൽ ഉറപ്പായും നമ്മൾ അതിൽ എത്തി ചേരും. ഉമ്മയില്ലാതെ ജുനൈസിനെ വളർത്തിയ ബന്ധുക്കൾക്കും എന്റെ സല്യൂട്ട്. സഹോദരങ്ങളെ ഇന്ന് ദുഃഖിക്കുന്ന നീ സന്തോഷിക്കും. നിങ്ങളുടെ വിലാപങ്ങൾ നൃത്തം ആകും. കഷ്ടപ്പാടുകൾക്ക് ഒത്തവണ്ണം നിങ്ങൾക്ക് പ്രതിഫലം ലഭിക്കും....’’ ജെറി പൂവക്കാല കുറിക്കുന്നു.






