
കൊച്ചി: കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും കുടുബത്തെയും കസ്റ്റംസിന്റെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടില്‍ നിന്നും കുറിപ്പ് കണ്ടെത്തി. ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് ഉള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇവരുടെ താമസസ്ഥലം പോലീസ് ഇന്ന് വിശദമായി പരിശോധിക്കും.
വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ പക്ഷേ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42), സഹോദരി ശാലിനി (35), അമ്മ ശകുന്തള (82) എന്നിവരെയാണ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു. ഇതിന് നാല് മുതല്‍ അഞ്ച് ദിവസംവരെ പഴക്കമുണ്ടാകാമെന്നാണ് കരുതുന്നത്.
മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞദിവസം സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തി പരിശോധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
മനീഷിന്റെയും ശാലിനിയുടേയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും അമ്മയുടെ മൃതദേഹം കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ശകുന്തളയുടെ മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയിരുന്നു. തൊട്ടരികില്‍ കുടുംബ ഫോട്ടോയും വെച്ചിരുന്നു. സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകണമെന്ന് പറഞ്ഞാണ് മനീഷ് ലീവിന് അപേക്ഷിച്ചതെന്ന് നേരത്തേ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.






