
ലോസ് ഏഞ്ചല്‍സ്: ഓസ്ക്കറിലെ ഡോള്‍ബി തീയേറ്ററില്‍ ഇത്തവണ തിളങ്ങിയത് അനോരയും ദി ബ്രൂട്ടലിസ്റ്റും. മികച്ച സിനിമ, സംവിധാനം, മികച്ച നടി, എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ അഞ്ച് പുരസ്ക്കാരങ്ങള്‍ അനോര വാങ്ങിക്കൂട്ടിയപ്പോള്‍ മികച്ച ക്യാമറയ്ക്കും നടനുമുള്ള സുപ്രധാന പുരസ്ക്കാരമാണ് ദി ബ്രൂട്ടലിസ്റ്റ് കൊണ്ടുപോയത്. ബ്രൂട്ടലിസ്റ്റിലെ നായകനെ അവതരിപ്പിച്ച അഡ്രിയാന്‍ ബ്രോഡി മികച്ച നടനായി മാറിയപ്പോള്‍ അനോരയിലെ ലൈംഗികത്തൊഴിലാളിയെ അവതരിപ്പിച്ച പ്രകടനത്തിലൂടെ മൈക്കി മാഡിസണ്‍ നടിയായി മാറി.
അനോരയാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. "അനോര" അഞ്ച് അവാർഡുകളുമായി ഓസ്കര് രാവില്‍ തിളങ്ങിയപ്പോള്‍ "ദി ബ്രൂട്ടലിസ്റ്റ്" മൂന്ന് പുരസ്ക്കാരങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോയി. "എമിലിയ പെരെസ്," "അനോറ," "വിക്കഡ്", "ഡ്യൂൺ: ഭാഗം രണ്ട്" എന്നിവയ്ക്കെല്ലാം രണ്ടെണ്ണം വീതം ഉണ്ടായിരുന്നു. റഷ്യന്‍ പ്രഭുക്കന്മാരുടെ മകനെ വിവാഹം കഴിക്കുന്ന ഒരു ലൈംഗികത്തൊഴിലാളിയെ കുറിച്ചുള്ള ഹാസ്യ-നാടകമാണ് 'അനോര'.
മൈക്കി മാഡിസണ്‍ തകര്‍ത്തുവാരിയ സിനിമയിലൂടെ സംവിധാനത്തിനും തിരക്കഥയ്ക്കും എഡിറ്റിംഗിനുമായി കൈവെച്ച എല്ലാ മേഖലയിലും സംവിധായകന് സീന്‍ ബേക്കറെ തേടി പുരസ്ക്കാരങ്ങള്‍ വന്നു. യുദ്ധാനന്തര ഇതിഹാസമായ 'ദി ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയ ലോല് ക്രാളി മികച്ച ഛായാഗ്രാഹകനായി. 1960-കളുടെ തുടക്കത്തില്‍ ഒരു പൂര്‍ണ്ണ ഫീച്ചറിനായി അവസാനമായി ഉപയോഗിച്ച വൈഡ് സ്ക്രീന്‍ ഫിലിം ഫോര്‍മാറ്റായ വിസ്റ്റാവിഷനിലാണ് ഈ പ്രോജക്റ്റ് ചിത്രീകരിച്ചത്.
രണ്ടാം തവണയാണ് മികച്ച നടനുളള ഓസ്ക്കര്‍ അഡ്രിയാന്‍ ബ്രോഡിയെ തേടിയെത്തുന്നത്. 2003 ല്‍ 'ദി പിയാനിസ്റ്റി' ലൂടെ ആദ്യം പുരസ്ക്കാരം നേടിയ ബ്രോഡി ഒന്നിലധികം തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ താരമാണ്. മൂന്ന് തവണ ഓസ്ക്കര്‍ നേടിയിട്ടുള്ള ഡാനിയല്‍ ഡേ-ലൂയിസ് ആണ് പട്ടികയില്‍ മുന്നില്‍. സ്പെന്‍സര്‍ ട്രേസി, ജാക്ക് നിക്കോള്‍സണ്‍, മര്‍ലോണ്‍ ബ്രാന്‍ഡോ, ഡസ്റ്റിന് ഹോഫ്മാന്‍, ഗാരി കൂപ്പര്‍, ടോം ഹാങ്ക്സ്, ഫ്രെഡ്രിക് മാര്‍ച്ച്, സീന്‍ പെന്‍, ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ രണ്ട് തവണ മികച്ച നടന്മാരായി.
'എ റിയല്‍ പെയിന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീരന് കുല്‍ക്കിന്‍ മികച്ച സഹനടനുള്ള ഓസ്കാര്‍ ലഭിച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ 'എമിലിയ പെരസ്' താരം സോയി സല്‍ദാന സ്വന്തമാക്കി. ആദ്യ നോമിനേഷനില്‍ തന്നെ പുരസ്ക്കാരം നേടാന്‍ കീരനായി. 'സക്സെഷന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് നേരത്തേ എമ്മി പുരസ്ക്കാരവും നേടിയിരുന്നു. ഒരു അക്കാദമി അവാര്‍ഡ് നേടിയ ഡൊമിനിക്കന്‍ വംശജയായ ആദ്യത്തെ അമേരിക്കന്‍ നടിയാണ് മികച്ച സഹനടിയായി പുരസ്ക്കാരം നേടിയ സോയി സല്‍ദാന സ്വന്തമാക്കിയത്.
മികച്ച തിരക്കഥയ്ക്ക് അനോരയിലൂടെ സീന്‍ ബേക്കര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥ 'കോണ്‍ക്ളേവ്' സിനിമ സ്വന്തമാക്കി. പീറ്റര്‍ സ്ട്രോഗന്‍ ഓസ്ക്കറില്‍ ഇതാദ്യ വിജയമാണ്. രണ്ടാമത്തെ നോമിനേഷനിലാണ് അദ്ദേഹത്തിന് ഇത് സ്വന്തമാക്കാനായത്.
'വിക്കഡ്' എന്ന ചിത്രത്തിന് വേണ്ടി വസ്ത്രാലങ്കാരത്തിന് ഓസ്കാര്‍ നേടുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി പോള്‍ ടേസ്വെല്‍ മാറി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനും വിക്കഡ് നേടി. നഥാന്‍ ക്രോളിയും ലീ സാന്ഡെല്സും പുരസ്ക്കാര ജേതാക്കളായി. മികച്ച മേക്കപ്പിനും ഹെയര്സ്റ്റൈലിങ്ങിനുമുള്ള ഓസ്കാര്‍ 'ദ സബ്സ്റ്റന്‍സ്' നേടി. പിയറി-ഒലിവിയര്‍ പെര്‍സിന്‍, സ്റ്റെഫാനി ഗില്ലണ്‍, മെര്ലിന് സ്കാര്സെല്ലി എന്നിവര്‍ കോറലി ഫാര്ഗെറ്റിന്റെ 'ദി സബ്സ്റ്റാന്‍സ്' എന്ന ചിത്രത്തിലൂടെ ആദ്യ ഓസ്കര് ആണ് നേടിയെടുത്തത്.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ''ദി വൈല്‍ഡ് റോബോട്ടിനെ'' ''ഫ്ലോ'' പരാജയപ്പെടുത്തി. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം 'ഫ്ലോ' സ്വന്തമാക്കി. സംവിധായകന് ജിന്റ്സ് സില്‍ബലോഡിസ് ലാത്വിയയിലെ വീട്ടില്‍ തന്റെ അമ്മയ്ക്കും ആനിമേഷന്‍ സോഫ്റ്റ്വെയര് ബ്ലെന്ഡറിനും പൂച്ചയ്ക്കും നായയ്ക്കും നന്ദി പറഞ്ഞു. ''ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്'' മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായി. ഇറാനിയന്‍ സംവിധായകരായ ഷിറിന് സൊഹാനിയും ഹൊസൈന്‍ മൊലായേമിയും നേടുന്ന ആദ്യ ഓസ്കാറാണ്.
മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാര്‍ 'നോ അദര്‍ ലാന്‍ഡി' ലൂടെ ബാസല്‍ അദ്ര, റേച്ചല്‍ സോര്‍, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം എന്നിവര്‍ നേടി. ഗാസയിലെ അക്രമം അവസാനിപ്പിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനപരമായ പ്രക്രിയകള്‍ക്ക് തടസ്സമായി അമേരിക്കന്‍ വിദേശനയത്തെ വിളിക്കുകയും ചെയ്തു.
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള പുരസ്ക്കാരം നേടിയത് 'ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍ക്കസ്ട്ര' ആയിരുന്നു. നെറ്റ്ഫ്ലിക്സ് ഷോര്‍ട്ട് ആയ ഡോക്യുമെന്ററിയിലൂടെ ഓസ്കാറിന് മോളി ഒ ബ്രയനും ലിസ റെമിംഗ്ടണും അര്‍ഹരായി. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം 'എമിലിയ പെരസ്' നേടി. ജാക്വസ് ഓഡിയാര്‍ഡ്, കാമില്‍ & ക്ലെമന്റ് ഡ്യുക്കോള് എന്നിവര്‍ എഴുതിയ സോ സാല്‍ഡാന അവതരിപ്പിച്ച 'എല്‍ മാല്' മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ നേടി. 'മി കാമിനോ' എന്ന ഗാനത്തിനും അവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
ഹിന്ദിചിത്രം 'അനൂജ' യിലൂടെ ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിം വിഭാഗത്തില്‍ ഉണ്ടായിരുന്ന ഇന്ത്യയ്ക്ക് നിരാശ. ഈ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ സിനിമയെ പിന്തിള്ളി 'ഐ ആം നോട്ട് റോബോട്ട്' ഓസ്ക്കര്നേടി. ഡച്ച് സംവിധായിക വിക്ടോറിയ വാമര്ഡാമിന്റെയും ട്രെന്റിന്റെയും സിനിമയായിരുന്നു ഇത്. മികച്ച ശബ്ദത്തിനും മികച്ച വിഷ്വല്‍ ഇഫക്ടിനുമുള്ള പുരസ്ക്കാാരം ഡ്യൂണ്‍ പാര്‍ട്ട് 2 ആണ് നേടിയത്. ഗാരെത്ത് ജോണ്‍, റിച്ചാര്‍ഡ് കിംഗ്, റോണ്‍ ബാര്‍ട്ട്ലെറ്റ്, ഡഗ് ഹെംഫില്‍ എന്നിവരായിരുന്നു സിനിമയുടെ ശബ്ദ ടീം. ഡെനിസ് വില്ലെന്യൂവ് ആയിരുന്നു സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ വിഷ്വല്‍ ഇഫക്റ്റുകള്‍ ഒരുക്കിയത്.






