
ഷഹബാസിന്റെ വിയോഗം അറിഞ്ഞ് കേരളം ഒന്നാകെ ഞെട്ടിയിരുന്നു. സുഹൃത്തുക്കളാണ് അതിന് പിന്നിലെന്നറിഞ്ഞപ്പോഴും ഞെട്ടലായിരുന്നു. ആര്‍ക്കും ക്ഷമിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു പത്രോസ്.
18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റിപ്പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല.
എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെപ്പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പാറക്കമുറ്റാത്ത മകനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതല്ല. നഷ്ടപ്പെടുത്തിയത്. കാരണക്കാർ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേര്. പരീക്ഷയെഴുതണം പോലും. ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവർത്തികൾ എന്ന് മഞ്ജു ചോദിക്കുന്നു.
ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല. "അവന്റെ കണ്ണൊന്നു പോയി നോക്ക് നീ "എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ. ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ. എന്തിനെന്നു പറയേണ്ടല്ലോ. കുഞ്ഞേ മാപ്പ് എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.






