
100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ ചിത്രമായി മാറുകയാണ് ജയസൂര്യ നായകനായി എത്തി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് 3’. ബോക്സ് ഓഫിസിൽ വൻ കുതിപ്പ് നേടുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ആദ്യ ഭാഗം തിയേറ്ററില്‍ വമ്പന്‍ പരാജയമായിരുന്നു എന്നുള്ളതാണ്. എന്നാല്‍ പിന്നീട് ഒടിടിയിലൂടെയും ടെലിവിഷനിലൂടെയും ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.
അങ്ങനെയാണ് ആ ബ്രാൻഡ് വാല്യു മുന്നിൽ കണ്ട് വലിയൊരു റിസ്ക് ഏറ്റെടുത്ത് വൻ വിജയം കൊയ്തവരാണ് നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവല്‍ തോമസും. അതിന്റെ തുടര്‍ച്ചയായി എത്തിയ ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്.
ഇപ്പോഴിതാ ‘ആട് 3’യുടെ ബജറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് സഹനിർമാതാവായ വേണു കുന്നപ്പിള്ളി. പാപ്പൻ എന്ന കഥാപാത്രം തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വേണു കുന്നപ്പിള്ളി, ആട് 3 യ്ക്ക് 40 കോടി രൂപയായിരുന്നു വന്ന സമയത്ത് പറഞ്ഞ ബജറ്റെന്നും പിന്നീട് 50 കോടി അടുപ്പിച്ച് ആയിട്ടുണ്ടാകുമെന്നും പറയുന്നത്.
‘‘120 ദിവസം ഷൂട്ടിംഗ് പോയ സിനിമയാണ് ആട് 3. ഇതിനിടയില്‍ വെള്ളപ്പൊക്കം പോലുള്ള ചില പ്രതിസന്ധികളും വന്നു. 40 കോടി രൂപയായിരുന്നു വന്ന സമയത്ത് എന്നോട് പറഞ്ഞ ബജറ്റ്. പിന്നെ വിതരണം തുടങ്ങി നിരവധി കാര്യങ്ങള്‍. എത്രയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും കണക്ക് കൃത്യമല്ല. കാരണം പെയ്മെന്റൊക്കെ നടക്കുന്നതേ ഉള്ളൂ. എന്നാലും 50 കോടി അടുപ്പിച്ച് എന്തായാലും ആട് 3 യ്ക്ക് ബജറ്റായിട്ടുണ്ടാകും. മൊത്തം ബജറ്റ് ആണിത്.
40 കോടി രൂപയില്‍ സിനിമ തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആട് 2 വലിയ വിജയമായിരുന്നു. അതുകൊണ്ട് പ്രീ സെയില്‍ നിന്നും വലിയൊരു തുക ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഓവർസീസില്‍ നിന്നും വലിയൊരു ഓഫർ ഉണ്ടായി. അപ്പോള്‍ 40 കോടി എന്നത് കവറാകും. നമുക്ക് വേറെ റിസ്കുമില്ല. പക്ഷേ ഷൂട്ടിംഗ് തുടങ്ങി ഒരു വർഷമൊക്കെ ആയപ്പോള്‍ ആ പറ്റേണ്‍ അങ്ങ് മാറി. റിസ്കായി. പക്ഷേ പെട്ടെന്ന് തന്നെ ആ റിസ്കില്‍ നിന്നും മാറാൻ ഞങ്ങള്‍ക്ക് സാധിച്ചു. സിനിമ ഒരു ലാഭത്തിലേക്ക് പോയി...’’ വേണു കുന്നപ്പിള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വേണു കുന്നപ്പിള്ളിയുടെ പ്രതികരണം.
ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായെത്തുന്ന 'ആട് 3' പ്രീസെയിൽസ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. മലയാള സിനിമാപ്രേമികൾ ഏറ്റവുമധികം കാത്തിരുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ എത്തിയ ഈ ചിത്രം ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിംഗായിരുന്നു ഈ ചിത്രം.






