
മലയാള സിനിമകളില്‍ വയലന്‍സ് ഒരുപാട് വര്‍ദ്ധിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. പല സിനിമകളും മലയാളികളില്‍ അക്രമവാസന വളര്‍ത്തുന്നുവെന്നും അത്തരത്തില്‍ സിനിമ സ്വാധീനിക്കുന്നതു വഴി പലരും നിത്യജീവിതത്തില്‍ അക്രമം നടത്തുവെന്നും സിനിമയ്ക്കുള്ളില്‍ നിന്നു വരെ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പുത്തന്‍ തലമുറയിലെ പുതിയ സിനിമകള്‍ ഒരുപാട് വയലന്‍സ് നിറഞ്ഞതാണെന്നതിന്റെ പേരില്‍ പലരും തുറന്നു പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചു.
ഇപ്പോഴിതാ സിനിമയിലെ വയലന്‍സിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് തുറന്നു പറയുകയാണ് കലാഭവന്‍ ഷാജോണും വിജയരാഘവനും. ദൃശ്യം മോഡല്‍ കൊലപാതകമെന്ന് പറയുമ്പോള്‍ ദൃശ്യത്തിന് മുൻപ് ആരും ആരെയും കുഴിച്ചിട്ടിട്ടില്ലേ എന്ന് കലാഭവൻ ഷാജോണ്‍ ചോദിച്ചു. സമൂഹത്തില്‍ അക്രമം അധികരിക്കാനുള്ള പ്രധാന കാരണം കുടുംബമാണെന്ന് വിജയരാഘവനും പറഞ്ഞു. തങ്ങളുടെ ഏറ്റവും പുതിയ സിനിമയായ ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം.
‘‘സമൂഹത്തില്‍ അക്രമമുണ്ടാവുന്നതിന്റെ അടിസ്ഥാനപരമായ പ്രശ്നം കുടുംബമാണ്. പ്രതിചേർക്കപ്പെടുന്ന കുട്ടികളെയൊക്കെ നോക്കിക്കോ. ഇതിലെ പ്രധാന സംഭവം കുടുംബമാണ്. അത് അച്ഛനും അമ്മയും തീരുമാനിക്കണം, കുട്ടി എങ്ങനെയായിരിക്കണമെന്നത്. അവർ പഠിക്കുന്ന സ്കൂള്‍, അവർ പോകുന്ന സാഹചര്യങ്ങള്‍. അതിനെയൊക്കെ കൃത്യമായി പരിശോധിക്കണം. മയക്കുമരുന്നും കഞ്ചാവും കള്ളുമൊക്കെ ഇപ്പോള്‍ സുലഭമായി കിട്ടുന്നുണ്ട്. അപ്പോള്‍ അതിൻ്റെ ഉപയോഗം കൂടും. അതിനെ നിയന്ത്രിക്കാൻ സംവിധാനം വേണം. കുറ്റകൃത്യങ്ങളില്‍ കൃത്യമായ ശിക്ഷയുണ്ടാവണം. ശിക്ഷയില്ലെങ്കില്‍ അത് കൂടിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ളവരെ പിന്തുണയ്ക്കാൻ ചിലരുണ്ട്. അതില്‍ രാഷ്ട്രീയവും മതവുമൊക്കെയുണ്ട്. ഏതെങ്കിലും രീതിയിലുള്ള സഹായങ്ങളൊക്കെ കിട്ടും. ക്രൈം ചെയ്താല്‍ രക്ഷപ്പെടാനുള്ള മാർഗങ്ങള്‍ ഒരുപാടുണ്ട്. പോലീസ് എക്സൈസ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് ഇതിനെ അടിച്ചമർത്തേണ്ടതാണ്....’’ വിജയരാഘവൻ പറഞ്ഞു.
‘‘ദൃശ്യം മോഡല്‍ കൊലപാതകമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ദൃശ്യത്തിന് മുൻപ് ആരും എവിടെയും കൊണ്ടുപോയി കുഴിച്ചിട്ടിട്ടില്ലേ? ഏതെങ്കിലും സിനിമയില്‍ അമ്മയെയും അനിയനെയും ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുന്നത് കാണിച്ചിട്ടുണ്ടോ? മൊബൈല്‍ പിടിച്ചുവച്ചതിന് പ്രിൻസിപ്പലിനോട് ‘നിന്നെ പുറത്തിറങ്ങിയാല്‍ കൊന്നുകളയും’ എന്ന് ഏതെങ്കിലും സിനിമയില്‍ നായകൻ പറഞ്ഞിട്ടുണ്ടോ?....’’ കലാഭവൻ ഷാജോണ്‍ പ്രതികരിച്ചു.
ശരത് ചന്ദ്രൻ ആർജെ സംവിധാനം ചെയ്യുന്ന സിനിമയാണ് ഔസേപ്പിന്റെ ഒസ്യത്ത്. ഫസല്‍ ഹസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ വിജയരാഘവൻ, കലാഭവൻ ഷാജോണ്‍ എന്നിവർക്കൊപ്പം ദിലീഷ് പോത്തൻ, കനി കുസൃതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മെയ്ഗൂർ ഫിലിംസിന്റെ ബാനറില്‍ എഡ്‌വാർഡ് അന്തോണിയാണ് സിനിമ നിർമ്മിയ്ക്കുന്നത്. ഈ മാസം ഏഴിന് സിനിമ തീയറ്ററുകളിലെത്തും.






