
ഡെറാഡൂണ്‍: മേഘവിസ്ഫോടനമുണ്ടായ ഉത്തരകാശിയില്‍ അടിയന്തര സഹായവുമായി കേന്ദ്രം. ഉത്തരാഖണ്ഡില്‍ വിനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരകാശിയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
മുഖ്യമന്ത്രി പുഷ്കര്‍ ധാമിയുമായി സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറേ പേര് സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
'ഉത്തരകാശിയിലെ ധാരാളിയില്‍ ഉണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. മൂന്ന് ഐടിബിആര്‍ (ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നാല് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.'-അമിത് ഷാ പറഞ്ഞു.







Comments