
മറയൂര്‍: പഞ്ചായത്ത് മാലിന്യകേന്ദ്രത്തില്‍ മതിലുപണിക്കായി മണ്ണു നീക്കിയപ്പോള്‍ സമീപത്തെ നിര്‍മാണ ജോലി ഏറ്റെടുത്ത കരാറുകാരന് സമീപത്തെ പൊതുശ്മശാനത്തില്‍ കയറി മണ്ണുനീക്കിയതിനെ തുടര്‍ന്ന് അടക്കം ചെയ്തിരുന്ന മൃതദേഹങ്ങള്‍ പുറത്തുവന്നു. മറയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പൊതുശ്മശാനത്തില്‍ പലപ്പോഴായി അടക്കം ചെയ്ത എട്ടു മൃതദേഹങ്ങളാണ് ജെ.സി.ബി ഉപയോഗിച്ച് പുറത്തിട്ടത്. ജീര്‍ണിച്ച മൃതദേഹങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് മതില്കെട്ടാമെങ്കിലും പൊതു ശ്മശാനത്തിലെ മണ്‍തിട്ട ഇടിച്ചു നിരത്തിയാല്‍ കരാര്‍ ജോലിയില്‍ അമിതലാഭം ലഭിക്കും. ഇതിനായാണ് പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്ത ഭാഗത്തെ മണ്ണിടിച്ചതും അരിഞ്ഞുമാറ്റിയതും. കരാര്‍ ജോലി ചെയ്യുമ്പോള്‍ നിര്‍വഹണ ഉദ്യോഗസ്ഥനോ പഞ്ചായത്ത് ഓവര്‍സിയറോ എന്‍ജിനീയറോ ഇല്ലാതെയാണ് കരാര്‍ പണികള്‍ ചെയ്തതെന്നാണ് സൂചന.
മറയൂരിലെ ഭൂരഹിതരുടെയും പട്ടികജാതി കോളനി നിവാസികളുടെയുംമൃതദേഹങ്ങളാണ് പൊതുശ്മശാനത്തില്‍ അടക്കം ചെയ്യാറുള്ളത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുമ്പോള്‍ ആദ്യം തന്നെ മൃതദേഹങ്ങള്‍ പുറത്തു വന്നു എങ്കിലും അത് വകവയ്ക്കാതെ വീണ്ടും മണ്ണു നീക്കി മറ്റുള്ളവ കൂടി പുറത്തിട്ടതില് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ടൗണില്‍ നിന്ന് ഒഴിഞ്ഞുമാറി കിടക്കുന്ന ഭാഗത്ത് രണ്ടുദിവസം മുമ്പാണ് പണി നടന്നത്. കഴിഞ്ഞ ദിവസം അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് സമീപകാലത്ത് അടക്കം ചെയ്തത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ പുറത്തു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടി പ്രതിഷേധിച്ചു.
മ റയൂര്‍ എസ്.എ.: കെ.എ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. രൂക്ഷമായ ദുര്‍ഗന്ധം ജനവാസകേന്ദ്രമായ ബാബുനഗര്‍ ഭാഗങ്ങളിലേക്ക് എത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോമോന് തോമസ്, സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ കെ.വി മനോജ്, എസ്.ചന്ദ്രന്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാര് എന്നിവരുമായി ചര്‍ച്ച നടത്തി മൃതദേഹ അവശിഷ്ടങ്ങള്‍ മറവ് ചെയ്തു. മൃതദേഹങ്ങളോട് അനാദരവ് കാണിച്ച കരാറുകാരനെതിരേ നാട്ടുകാര്‍ പരാതി നല്കി.






