
കൊച്ചി: നിയമപരമായ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെങ്കില്‍, പ്രദേശവാസികള്‍ എതിര്‍ത്താലും വ്യവസായസ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയാനാവില്ലെന്നു ഹൈക്കോടതി.പഞ്ചായത്ത് രാജ് നിയമപ്രകാരം, വ്യവസ്ഥകളോടെയെങ്കിലും ഇത്തരം സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് തദ്ദേശസ്ഥാപനത്തിനു മുന്നിലുള്ള മാര്‍ഗമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസമേകുന്ന സമീപനമാകണം അധികൃതരില്‍നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നെല്ലനാട് ഹോട്ട് മിക്സ് കോണ്‍ക്രീറ്റ് യൂണിറ്റിനു ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരേ സംരംഭകരായ എസ്. സുധീറും എ. താജുദ്ദീനും നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നെല്ലനാട് പഞ്ചായത്തിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹര്‍ജിക്കാരുടെ അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കകം അനുകൂല തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു.
വ്യവസായം തുടങ്ങാന്‍ മോഹിച്ചെത്തിയ ഹര്‍ജിക്കാര്‍ക്കു മുന്നില്‍ നിയമങ്ങളല്ല, ശാസ്ത്രീയാടിത്തറയില്ലാതെ ചിലര്‍ നടത്തുന്ന പ്രതിഷേധങ്ങളാണ് വിലങ്ങുതടിയായതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതിപത്രങ്ങള്‍ കൈവശമുണ്ടായിട്ടും ജനരോഷം ഭയന്ന് പഞ്ചായത്ത് അധികൃതര്‍ തീരുമാനമെടുക്കാന്‍ മടിച്ചു.
ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കോടികള്‍ മുടക്കി പ്ലാന്റ് സ്ഥാപിച്ച സംരംഭകര്‍ വിഷമാവസ്ഥയിലാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്.
എന്നാല്‍, 150 മീറ്റര്‍ അകലെ താമസിക്കുന്നവരുടെ എതിര്‍പ്പുമൂലം പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. വ്യവസായങ്ങള്‍ പൂട്ടേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കും.
പ്രതിഷേധങ്ങളുടെയും ട്രേഡ് യൂണിയനിസത്തിന്റെയും നാടെന്ന് പൊതുവേ ആരോപണമുണ്ടെങ്കിലും സമീപകാലത്ത് കേരളത്തിന്റെ വ്യവസായവളര്‍ച്ച എടുത്തുപറയേണ്ടതാണ്. ജനങ്ങളും മാറിമാറി വന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളും നല്കിയ പിന്തുണയാണിതിന് കാരണം.
നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പിന്റെ പേരില്‍ അനുമതി നിഷേധിക്കുന്നത് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാലാണ്. അധികാരത്തിലെത്തിയാല്‍, നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭവും അടച്ചുപൂട്ടില്ലെന്ന് ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.






