
മലയാള സിനിമകളിലേക്ക് മകൾക്കൊപ്പം ചുവടുവച്ച താരമാണ് നടി ശ്രീദേവി ഉണ്ണി. ശ്രീദേവി എന്ന പേരിനേക്കാൾ നടി മോനിഷയുടെ അമ്മ എന്ന് പറഞ്ഞാലേ ആളുകൾ അറിയുള്ളു. ശ്രീദേവിക്കും അത് തന്നെയാണ് ഇഷ്ടം. നീലത്താമര, ഒരു ചെറു പുഞ്ചിരി, സഫലം എന്നീ ചിത്രങ്ങളില് മികച്ച കഥാപാത്രങ്ങൾ ശ്രീദേവി ചെയ്തിട്ടുണ്ട്.
ആദ്യ സിനിമയിലൂടെ തന്നെ ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ മോനിഷ താരസുന്ദരിയായിരുന്നു മോനിഷ. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വളരെ ചെറിയ പ്രായത്തിലായിരുന്നു മോനിഷയുടെ മരണം. ശ്രീദേവി ഉണ്ണിക്ക് ഒപ്പം കാറിൽ സഞ്ചരിക്കവേ ആയിരുന്നു അപകടം. ശ്രീദേവി ഉണ്ണി അപകടത്തെ തരണം ചെയ്തെങ്കിലും മോനിഷ എന്നന്നേക്കുമായി വിടപറയുകയായിരുന്നു. ഗുരുതര പരിക്കുകളോടെയായി അപകടത്തെ അതിജീവിക്കുകയായിരുന്നു ശ്രീദേവി. മോനിഷയുടെ ഓർമകളിലാണ് ശ്രീദേവി ഉണ്ണി ജീവിക്കുന്നത്.
ഇപ്പോഴിതാ മോനിഷയെ നഷ്ടപ്പെട്ടപ്പോഴുള്ള സങ്കടത്തെക്കുറിച്ച് പറയുകയാണ് ശ്രീദേവി ഉണ്ണി. മകളെക്കുറിച്ച് ശ്രീദേവി ഉണ്ണി എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമായ
‘എന്റെ മകൾ മോനിഷ’യെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ശ്രീദേവി ദുഃഖത്തിന്റെ വ്യാപ്തിയെക്കുറിച്ചു തുറന്നു പറഞ്ഞത്.
‘മക്കളെ നഷ്ടപ്പെട്ട അമ്മമാർ തങ്ങളുടെ ദുഃഖം എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് താങ്കൾ കരുതുന്നത്?’ എന്ന ചോദ്യത്തിനാണ് ശ്രീദേവി ഉണ്ണി മറുപടി പറഞ്ഞത്.
‘‘അമ്മമാരുടെ ദുഃഖം നമ്മൾ തന്നെ കരഞ്ഞു തീർക്കണം. ഈ ലോകത്ത് നമുക്ക് മാത്രമായി സ്വന്തമായുള്ളത് ആ ദുഃഖം മാത്രമാണ്, അത് മറ്റാർക്കും പകുത്തു നൽകാനോ മറ്റുള്ളവർക്ക് അത് ഏറ്റെടുക്കാനോ കഴിയില്ല. ആർക്കും അതിനു താല്പര്യവുമില്ല.
ഇത് എനിക്ക് എന്റെ ഒരു വിധി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴും നമ്മൾ ഓർക്കേണ്ടത് , ഇതാണ് എനിക്ക് കിട്ടിയത് എന്റെ ജീവിതത്തിൽ എന്ന് നമ്മൾ വിശ്വസിക്കണം. ഈ ദുഃഖഭാരം കൊണ്ട് മക്കൾക്കോ മരുമക്കൾക്കോ ഒരു പ്രയാസവും ഉണ്ടാകരുത്. കാരണം അത് അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല.
നമ്മൾ സാക്രിഫൈസ് ചെയ്യുന്നത് നമ്മുടെ കുടുംബത്തിന് വേണ്ടിയാണ്. നമ്മുടെ അടുത്തുള്ളവർക്ക് വേണ്ടിയാണ്. അപ്പൊ അവർക്കൊരു ഭാരമാവാതെ നമ്മുടെ ദുഃഖഭാരം നമ്മൾ തന്നെ താങ്ങുക. അത് നമ്മുടെ കുടുംബത്തിന് വേണ്ടി നമ്മൾ ചെയ്യുന്ന ഒരു ത്യാഗമാണ്. ദുഃഖം നമ്മളിലേക്ക് അലിഞ്ഞുചേരുമ്പോൾ അതിന്റെ തീവ്രത കുറയും. ആ അവസ്ഥയെ ഒരു സുഖമായി കാണാൻ ശീലിക്കണം. ഈ മനോഭാവമാണ് നമ്മളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.
അല്ലാതെ ഔട്ട് ഓഫ് ദി ഇതും പോയിട്ടല്ല നമ്മൾ ചെയ്യേണ്ടത്. അത് അവിടെയും ഇവിടെയും ഓടിപ്പോയി അത് ചെയ്താൽ ശരിയാകും, ഇത് ചെയ്താൽ ശരിയാകും ഒന്നുമില്ല.
പുറമെ നിന്നുള്ള കാര്യങ്ങൾ കൊണ്ടോ ഗുളികകൾ കൊണ്ടോ ഇതിന് പരിഹാരമാകില്ല. നമ്മൾ തന്നെ നമ്മുടെ മനസ്സിനെ അടിച്ചു പാകപ്പെടുത്തണം. അപ്പൊ ദുഃഖത്തിനെ വരിച്ച് ജീവിക്കുക എന്ന് പറഞ്ഞാൽ ദുഃഖം പിന്നീട് ഒരു സുഖമായി മാറും. സുഖിക്കുന്നു എന്നല്ല അതിന്റെ അർത്ഥം. അല്ലാതെ പരിഹാരങ്ങൾ തേടി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കൊണ്ട് കാര്യമില്ല. ഈ ദുഃഖത്തിന്റെ തീവ്രത കുറയുമ്പോഴല്ലേ... പിന്നെ നമ്മൾ നമ്മുടെ കുട്ടീനെ എല്ലാവരിലും കാണാൻ ശ്രമിക്കുക.
ചുറ്റുമുള്ള എല്ലാവരിലും സ്വന്തം മക്കളെ കാണാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും വലിയ തെറാപ്പി.
അതിന് മനസ്സ് വേണം, അത് മനസ്സിനെ പാകപ്പെടുത്തണം നമ്മളുടെ വീക്ഷണം. ലോകത്തുള്ള എല്ലാ മക്കളിലും സ്വന്തം മകനെയോ മകളെയോ കാണാൻ കഴിയുന്ന രീതിയിൽ നമ്മുടെ വീക്ഷണത്തെയും മനസ്സിനെയും മാറ്റിയെടുക്കണം...’’ എന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്.
തന്നിലെ അഭിനയ മോഹം മോനിഷയിലൂടെ സാക്ഷാത്കരിച്ച അമ്മ കൂടിയാണ് ശ്രീദേവി. മകളുടെ ഓര്മ്മകളാണ് ഞങ്ങളെ ഇപ്പോഴും നയിക്കുന്നതെന്നായിരുന്നു പിന്നീട് ശ്രീദേവി ഉണ്ണി പറഞ്ഞത്.






