
ആലപ്പുഴ: സിപിഐഐം ഇനി കേരളത്തില്‍ വളരില്ലെന്നും പടുകുഴിയിലേക്ക് പോകുന്ന സിപിഐഎമ്മിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഒറ്റ നേതാവും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായതെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ലെന്നും പറഞ്ഞു.
സുധാകരന്‍ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പിണറായി വിജയന്‍ ഇന്നുവരെ കുട്ടനാട്ടിലെ വയല്‍വരമ്പത്തു കൂടി നടന്നിട്ടുണ്ടോ എന്നും ജി സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയില്‍ താഴെ മുതല്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം വളരുകയാണെന്നും തന്നെ പടുകുഴിയില്‍ ചവിട്ടിത്താഴ്ത്തുമെന്ന് പറയുന്നതിന് പകരമാണ് മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചതെന്നും പറഞ്ഞു.
മന്ത്രി സജി ചെറിയാനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും
ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു എന്ന ചോദ്യവും ഉയര്‍ത്തി.
ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണി നിരത്താന്‍ കഴിയുന്ന ഒരു നേതാവില്ലെന്നും പറഞ്ഞു. സജി ചെറിയാന്‍ പറഞ്ഞിട്ടാണ് ബിജെപി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ശ്രീധരന്‍പിള്ളയായിരുന്നെങ്കില്‍ വിജയിച്ചേനെ. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് ഇപ്പോള്‍ രണ്ടായി ചുരുങ്ങി. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് അന്നുതന്നെ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതാണ്. എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന് പറയണം. ആര് എന്തിന് ചെയ്തുവെന്ന് അറിയേണ്ടെയെന്നും ജി സുധാകരന്‍ പറഞ്ഞു.






