
സിനിമയില്‍ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പലരും റിയല്‍ ലൈഫില്‍ വളരെ സീരിയസ്സായ ആളുകളാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും എന്റര്‍ടെയ്ന് ചെയ്യിക്കുകയും ചെയ്യുന്ന പല കോമഡി താരങ്ങളും വ്യക്തിജീവിതത്തില്‍ വളരെ മോശമായും സീരിയസ്സായും ഇടപെടുന്നവരാണെന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ നടൻ ഹരിശ്രീ അശോകനില്‍ നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ സാബു സർഗം. ‘ചന്ദമാമാ’ എന്ന സിനിമയുടെ പിന്നണിയില്‍ പ്രവർത്തിച്ചിരുന്ന സമയത്താണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും
ടോർച്ചർ ചെയ്യുന്നതുപോലെ എല്ലാവരുടേയും മുന്നില്‍ വെച്ച് ഹരിശ്രീ അശോകൻ സംസാരിച്ചുവെന്നും ഇതെല്ലാം കേട്ട് തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നുമാണ് സാബു സര്‍ഗം പറയുന്നത്.
‘‘എനിക്ക് ഉണ്ടായ ഒരു തിക്താനുഭവം എന്ന് പറഞ്ഞാൽ, മുരളി കൃഷ്ണൻ (ഫാസിലിന്റെ അസിസ്റ്റന്റ്) സംവിധാനം ചെയ്ത ‘ചന്ദാമാമ’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. ആ സിനിമയില്‍ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ. സുരേഖ എന്ന നടിയാണ് അതിൽ അഭിനയിച്ചത്. അവർ അധികം സിനിമ ഒന്നും ചെയ്തിരുന്നില്ല. തമിഴില്‍ ആഹാ എന്നൊരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചിരുന്നത്. എനിക്ക് അല്‍പം ഹിന്ദി അറിയാവുന്നതുകൊണ്ട് മലയാളം ഡയലോഗുകള്‍ ഇംഗ്ലീഷില്‍ എഴുതി അവർക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു.
ഓണക്കാലത്തായിരുന്നു ആ സിനിമയുടെ ഷൂട്ട് നടന്നത്. ഏഷ്യാനെറ്റില്‍ നിന്നും ആ നടിയുടെ വക ഒരു ഓണാശംസ എടുക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു. അതിനുള്ള ആശംസ, ‘എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...’ എന്ന് ഞാൻ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഹരിശ്രീ അശോകൻ അവിടേക്ക് വന്നു. ഹരിശ്രീ അശോകൻ വളരെ മോശമായി എന്നോട് സംസാരിച്ചു. ‘എന്താടാ നീ അവളെ ഇങ്ങനെ പഠിപ്പിക്കുന്നത്, അത്രയൊന്നും നിൽക്കേണ്ട കാര്യമില്ല....’ എന്നൊക്കെ പറഞ്ഞ് ഒരു പ്രത്യേക രീതിയിൽ മോശമായി സംസാരിച്ചു. ആളുകളുടെ മുന്നില്‍ വെച്ചാണ് ഇത് നടക്കുന്നത്. എനിക്ക് അത് വലിയ വിഷമമായി. കാരണം ആ നടിയുടെ മുന്നിൽ വെച്ചാണ് അദ്ദേഹം എന്നെ കളിയാക്കിയത്. എന്റെ സിനിമാ ജീവിതത്തിലെ മോശപ്പെട്ട ആദ്യ അനുഭവമായിരുന്നു അത്.
ഈ സമയത്ത് ഓര്‍ക്കേണ്ട മറ്റൊരു കാര്യം അന്യഭാഷ നടിമാരും നടന്മാരും ടെക്നീഷ്യന്മാരുമൊക്കെ പെരുമാറുന്ന രീതിയാണ്. സാർ എന്ന് മാത്രമെ നമ്മളെ അഭിസംബോധന ചെയ്യൂ. അത് കണ്ട് പഠിക്കേണ്ടതാണ്. അസിസ്റ്റന്റ് ഡയറക്ടറെ പോലും സാർ എന്നേ വിളിക്കൂ. അടുത്ത കാലത്ത് ഒരു കാര്യത്തിനായി ഞാൻ തമിഴ്നാട്ടില്‍ പോയി. ഇന്ത്യയിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാണ് നാസർ.
അദ്ദേഹം ഞാൻ ഇരിക്കുന്നത് കണ്ട് എന്റെ പിറകില്‍ വന്ന് തട്ടിവിളിച്ചു. നാസർ സാറിനെ കണ്ട് ഞാൻ ഞെട്ടി. എഴുന്നേല്‍ക്കാൻ തുടങ്ങിയപ്പോള്‍. അത് തടഞ്ഞുകൊണ്ട് നിങ്ങള്‍ സംവിധായകനല്ലേ ഇരുന്നോളൂവെന്ന് അദ്ദേഹം പറഞ്ഞു. സാർ എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം എന്നോട് സംസാരിച്ചത്. മലയാളത്തില്‍ പക്ഷെ ഒരു സീനില്‍ അഭിനയിച്ച നടന് പോലും ഭയങ്കര തലക്കനമാണ്.
ഏതെങ്കിലും ഒരു പ്രോഗ്രാമിന് ഗസ്റ്റായി ക്ഷണിച്ചാല്‍ പോലും വൻ തുക പ്രതിഫലമായി ചോദിക്കും. പരിചയത്തിന്റെ പുറത്താകും നമ്മള്‍ ക്ഷണിക്കുന്നത്. ഒരു സീനിലെ അഭിനയിച്ചിട്ടുണ്ടാകൂ. പക്ഷെ ഏതെങ്കിലും പ്രോഗ്രാമിന് ക്ഷണിച്ചാല്‍ അമ്പതിനായിരമൊക്കെയാണ് പ്രതിഫലമായി ചോദിക്കുന്നത്. ഇതാണ് അന്യഭാഷ നടന്മാരും മലയാളത്തിലെ താരങ്ങളും തമ്മിലുള്ള വ്യത്യാസം.
സെലിബ്രിറ്റി സ്റ്റാറ്റസ് എടുത്ത് അങ്ങ് ആർമാദിക്കുകയാണ് പലരും. ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയാല്‍ തലക്കനം കാണാം. അടുത്ത കാലത്ത് ഒരു ബിഗ് ബോസ് താരത്തെ ഞാൻ ഒരു ഫങ്ഷന് ക്ഷണിച്ചു. പാവപ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ വിവാഹ ചടങ്ങ് ആയിരുന്നു. അതിഥിയായി വരുമോയെന്നാണ് ചോദിച്ചത്. പുള്ളി ഓക്കെ പറഞ്ഞു. പിന്നീട് ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു നമ്പർ ഡിലീറ്റ് ചെയ്ത് കളയണമെന്ന്.
കാരണം നാളെ നിങ്ങള്‍ ആർക്കെങ്കിലും ആ നമ്പർ കൊടുത്താല്‍ എനിക്ക് അതൊരു ശല്യമാകുമെന്നും പറഞ്ഞു. അത്ര അഹങ്കാരം തലയ്ക്ക് പിടിച്ചു പോകും...
അന്നത്തെ കാര്യം പറയാനാണെങ്കില്‍ ചന്ദമാമായുടെ സെറ്റില്‍ ഇരുന്ന് അന്ന് ഉരുകിപ്പോയി. ചാക്കോച്ചനൊന്നും ഇത് കേട്ടില്ല. പക്ഷേ അശോകൻ ചേട്ടൻ എന്റെ അടുത്തിരുന്നുകൊണ്ടാണ് ഇതെല്ലാം പറഞ്ഞത്. ടോർച്ചർ ചെയ്യുന്നത് പോലെയൊരു സംസാരമായിരുന്നു. എന്റെ കണ്ണൊക്കെ നിറഞ്ഞു.
ഇതെല്ലാം കേട്ട് സിനിമയുടെ സംവിധായകൻ മുരളീകൃഷ്ണൻ വന്ന് ഹരിശ്രീ അശോകനെ വഴക്ക് പറഞ്ഞു. അദ്ദേഹം പറഞ്ഞത്, ‘എന്റെ കൂടെ നില്‍ക്കുന്ന ഏതെങ്കിലും പയ്യന്മാരോട് ആവശ്യമില്ലാതെ സംസാരിക്കരുത്. ഈ സെറ്റില്‍ അതൊന്നും പാടില്ലെ’ന്നുമാണ്. അത് കേട്ടപ്പോൾ എനിക്ക് വലിയ ആശ്വാസമായി.
ഈ സമയത്ത് നമ്മൾ കണ്ടുപഠിക്കേണ്ടത് കലാഭവൻ മണിയെയും ജഗതി ശ്രീകുമാറിനെയുമാണ്. മണി ആരെയും കളിയാക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരെങ്കിലും ഒരാളെ കളിയാക്കുന്നത് കണ്ടാൽ അദ്ദേഹം ഇടപെടും. അദ്ദേഹത്തിന്റെ ആ നാടൻ സ്വഭാവം അപ്പോഴും പുറത്തെടുക്കും. ഇവരാരും സ്വർണ്ണക്കരണ്ടിയുമായി സിനിമയിൽ വന്നവരല്ല, കഷ്ടപ്പെട്ട് വന്നവരാണ്. ഞാനും ഹരിശ്രീ അശോകനെപ്പോലെ സ്റ്റേജിൽ നിന്ന് വന്ന ആളാണ്...’’ സാബു സർഗം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാബു സര്‍ഗത്തിന്റെ ഈ തുറന്നു പറച്ചില്‍. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഇതിനു താഴെ നിരവധി ആളുകള്‍ കമന്റുകളും കുറിക്കുന്നുണ്ട്.






