
ദില്ലി: ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും. ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെയാണ് ടിക്കറ്റിന് പുതുക്കിയ സർചാർജ്. അന്താരാഷ്ട്ര സർവീസുകൾക്ക് കാര്യമായി വർദ്ധന വരുത്തിയിട്ടുണ്ട്. 24 യുഎസ് ഡോളർ മുതൽ 280 യുഎസ് ഡോളർ വരെയാണ് വിവിധ മേഖലകളിലേക്ക് സർചാർജായി ഈടാക്കുന്നത്. പശ്ചിമേഷ്യയിലേക്ക് 50 യുഎസ് ഡോളർ അഥവാ 4650 രൂപയോളം സർചാർജായി നൽകണം. ഓസ്ട്രേലിയയിലേക്കും നോർത്ത് അമേരിക്കയിലേക്കുമാണ് ഏറ്റവും കൂടുതൽ, ഈ മേഖലകളിലേക്ക് 26000 രൂപയിലധികം സർചാർജായി നൽകേണ്ടി വരും. നാളെ മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും. വ്യോമയാന ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെയാണ് വിമാന കമ്പനികൾ നിരക്ക് കൂട്ടിയത്.
500 കിലോമീറ്റർ വരെ ചെറിയ റൂട്ടുകളിൽ പറക്കുന്ന യാത്രക്കാർ ഓരോ സെക്ടറിനും 299 രൂപ അധികമായി നൽകേണ്ടിവരും, അതേസമയം 2,000 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്നവർ 899 രൂപ വരെ നൽകണം.
ആഭ്യന്തര വ്യോമയാന ടർബൈൻ ഇന്ധന (എടിഎഫ്) വിലയിലെ വർദ്ധനവ് 25% ആയി പരിമിതപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് ഈ മാറ്റം, ഇത് ഇന്ത്യയ്ക്കുള്ളിൽ നിരക്ക് വർദ്ധനവിന്റെ വ്യാപ്തി പരിമിതപ്പെടുത്താൻ സഹായിച്ചു






