
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയും സിപിഐഎമ്മും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് അപരിചിതമായ രീതി പരീക്ഷിക്കുന്നെന്നും ആരോപണം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്.
പണവും സമ്മാനങ്ങളും നല്കി വോട്ടര്‍മാരെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, അപവാദ പ്രചാരണങ്ങളിലൂടെയാണ് ഇടത് മുന്നണി വോട്ട് തേടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റെല്ലാ പാര്‍ട്ടികളും കലാശക്കൊട്ടിന്റെ തിരക്കിലായിരുന്ന സമയത്ത്, ബിജെപി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി സാരികള്‍ വിതരണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാര്‍ക്ക് പണം, സാരി, ഭക്ഷ്യക്കിറ്റുകള്‍ എന്നിവ നല്കി സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ശ്രമിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തില്‍ പോലും പരസ്യമായി പണവിതരണം നടക്കുന്നു. ഇതിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തുടനീളം ബിജെപി ഒഴുക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഐഎം തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നത്. പറവൂരില്‍ വി.ഡി. സതീശനെതിരെ കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരില്‍ വ്യാജ നോട്ടീസുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നു. വ്യക്തിഹത്യയിലൂടെ വോട്ട് നേടാനാണ് അവരുടെ നീക്കം. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കമ്മീഷന് ജാഗ്രത കാട്ടുന്നില്ല.
സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനുള്ള ബാലറ്റ് പേപ്പര്‍ പോലും കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കാത്തത് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണെന്ന് അദ്ദേഹം പരിഹസിച്ചു.തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ നീക്കങ്ങളെ നിയമപരമായി നേരിടുമെന്ന് വി.ഡി. സതീശന് വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും പറഞ്ഞു.






