
താരാരാധനയുടെ പേരില്‍ അപടകങ്ങളില്‍ പെടരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി തമിഴ് സൂപ്പര്‍താരം രജനികാന്ത്. പഠനത്തിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകരുത്. താരങ്ങള്‍ക്ക് പിന്നാലെ പോയി അപകടം സംഭവിച്ചാല്‍ നഷ്ടം സ്വയം തന്നെയാണെന്നും, അതിനാല്‍ സ്വന്തം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിജയ്യുടെ കരൂര്‍ ദുരന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു രജനികാന്തിന്റെ വാക്കുകള്‍.
"യുവാക്കൾ അവരുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും കുറിച്ച് ഗൗരവമായി ചിന്തിക്കണം. ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിൽ അവരുടെ പ്രധാന ഉത്തരവാദിത്വം എന്ന് പറയുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. യുവാക്കൾ കുറച്ച് ജാഗ്രത പാലിക്കണം. ഇതുപോലെയുള്ള കാര്യങ്ങൾക്കൊക്കെ പോയി എന്തെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം അവരവർക്ക് തന്നെയാണ്. എപ്പോഴും സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന നൽകേണ്ടത്. നിങ്ങൾ എപ്പോഴും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും വേണം. ദയവായി മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടരുത്. ജീവിതം നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയുമൊക്കെ നരകമായി മാറിയേക്കാം." രജനികാന്ത് പറയുന്നു.
അതേസമയം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 ആണ് രജനികാന്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി, ശിവരാജ് കുമാര്‍, വിനായകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.






