
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി എറണാകുളത്തുനിന്ന് വേണം എന്ന പരാമർശത്തിൽ ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തിരുത്ത് വരുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടുള്ള പ്രസ്താവന പാർട്ടിക്കുള്ളിൽ വിമർശനത്തിന് വഴിവെച്ചതോടെ, മുഖ്യമന്ത്രിയെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന നിലയിലുള്ള പ്രതികരണത്തിലാണ് ഷിയാസ് ഇപ്പോൾ തിരുത്ത് വരുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും കൈക്കൊള്ളട്ടെ എന്നാണ് ഷിയാസ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ഇനി അനാവശ്യ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്.
തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' എന്ന ഷിയാസിന്‍റെ പരാമർശം പാർട്ടിക്കുള്ളിലും യു ഡി എഫിനുള്ളിലും വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
ഷിയാസിനെ തള്ളി നേതാക്കൾ
അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ അതൃപ്തി തുടരുകയാണ്. ഷിയാസിന്‍റെ പ്രസ്താവനയെ തള്ളി മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. അത്തരം ചർച്ചകൾക്കുള്ള സമയമല്ല ഇപ്പോഴെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചക്ക് സമയമായിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാറും പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടാകില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. മുഖ്യമന്ത്രി പരാമർശത്തിൽ ഡി സി സി പ്രസിഡന്‍റിനെ തള്ളി കെ ബാബുവും രംഗത്തെത്തി.






