
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിതിൻ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് കണ്ണൂരിലെ വീട്ടിലെത്തിയിരുന്നു.
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ കുടുംബത്തെ; കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ഒരു കുട്ടിക്ക് ജീവനൊടുക്കേണ്ടി വന്നത് കേരളത്തിലാണെന്നത് വിശ്വസിക്കാനാകുന്നില്ല. നിതിന്‍ രാജിനെ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാന ഭാരത്താലാണ് ആ കുട്ടി ജീവനൊടുക്കിയത്. വീട് പോലും സ്വന്തമായി ഇല്ലാതെ തങ്ങള്‍ക്കുള്ളതെല്ലാം നല്‍കി പഠിപ്പിച്ച ഒരു മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ഗതികേട് ആലോചിച്ച് നോക്കൂ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇല്ലാതായത്. രാജ്യത്തിന്റെ നോവായിരുന്നു ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല. ഇന്നിപ്പോള്‍ നിതിന്‍ രാജും. ഇക്കാലത്തും ജാതി വെറിയന്മാരാകാന്‍ അധ്യാപകര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? വിഡി സതീശൻ ചോദിക്കുന്നു.
ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല. പിരിച്ചു വിടുകയാണ് വേണ്ടത്. നിതിന്‍ രാജിന്റെ തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിലെത്തിയപ്പോള്‍ പൂക്കോട് വെറ്റിനറി കോളേജില്‍ സഹപാഠികളുടെ ക്രൂര പീഡനത്താല്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ അമ്മയുമുണ്ടായിരുന്നു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. ജാതീയ അധിക്ഷേപം തടയാന്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച രോഹിത് വെമുല നിയമത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതു പോലൊരു സങ്കടം താങ്ങാന്‍ ഇനിയുമാകില്ല- എന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.






