
ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തില്‍ അനുശോചനം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച അതുല്യയായ സംഗീതജ്ഞയായിരുന്നു ആശാ ഭോസ്‌ലെ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തിന് വേണ്ടി ഒരേ ഒരു ഗാനം മാത്രമേ പാടിയിട്ടുളളുവെങ്കിലും ആശാജിയുടെ അന്യഭാഷാഗാനങ്ങളെ നെഞ്ചേറ്റിയവരാണ് മലയാളികള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ് :
ഇന്ത്യൻ സംഗീതത്തെ ലോകത്തിൻ്റെ നെറുകയിൽ പ്രതിഷ്ഠിച്ച അതുല്യയായ സംഗീതജ്ഞയായിരുന്നു ആശാ ഭോസ്ലെ. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന അപൂർവ്വ ബഹുമതിക്ക് ഉടമയായ അവർ ലോക സംഗീതരംഗത്തെ തന്നെ അസാമാന്യ പ്രതിഭയായിരുന്നു.
ഏട്ട് പതിറ്റാണ്ടിലധികമായി 20 ലേറെ ഭാഷകളിൽ പാടിയ ആശ ഭോസ്ലെയുടെ സ്വരശുദ്ധിയും ഉച്ചാരണ ഭംഗിയും ആലാപന തെളിമയും ഏവരുടെയും മനസ്സിൽ തങ്ങിനിൽക്കും. ഭജൻ പാടുന്ന അതേ അർപ്പണബോധത്തോടെ പോപ്പും ഖവ്വാലിയും നാടോടി സംഗീതവും അവർ ആലപിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യൻ യുവതലമുറയെ സംഗീതം കൊണ്ട് ഭ്രമിപ്പിച്ചു.
ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് പൊരുതിയും വ്യക്തി ജീവിതത്തിലെ തിരിച്ചടികളിൽ തളരാതെയുമാണ് ആശാ ഭോസ്ലെ സംഗീത ലോകത്തെ ശ്രദ്ധേയവ്യക്തിത്വമായത്. ഇന്ത്യ കണ്ട പ്രമുഖരായ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ചു.
മലയാളത്തിന് വേണ്ടി ഒരേ ഒരു ഗാനമേ പാടിയിട്ടുള്ളുവെങ്കിലും ആശാജിയുടെ അന്യഭാഷാഗാനങ്ങളെ നെഞ്ചേറ്റിയവരാണ് മലയാളികൾ. ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതയാത്രയിലൂടെ മറക്കാനാകാത്ത ഒരുപാട് മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാജി. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശ ഭോസ്‌ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11 മണി മുതല്‍ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാല് മണിയോടെ ശിവാജി പാര്‍ക്കിലായിരിക്കും സംസ്‌കാരം നടക്കുക.





