
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. നിതിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ പണ്ടെരിക്കല്‍ കലാഭവന്‍ മണി തന്നോട് പറഞ്ഞൊരു കാര്യം ഓര്‍ത്തുപോയെന്നാണ് വിനയന്‍ പറയുന്നത്. നമ്മള്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്. നവോത്ഥാനോം പുരോഗമനോം ഒക്കെ പ്രസംഗിക്കുകേം, എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവര്‍ അതു സ്വന്തം മനസ്സില്‍ കൂടി ഉള്‍ക്കൊളളണ്ടേ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
വിനയന്റെ വാക്കുകള്‍:
നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ നേരത്തേ കലാഭവന്‍ മണി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോയി.മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകള്‍ കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു. കൂട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയില്‍ പറഞ്ഞത്..
ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്‌കഷനിടയില്‍ മണി പറഞ്ഞു. ''ഇപ്പൊ നമ്മുടെ നാട്ടില്‍ ജാതിയുടെം നിറത്തിന്റേം പേരില്‍ വേര്‍തിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്‌കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ..പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..അന്ന് ക്ളാസില്‍ പരീക്ഷേടെ റിസള്‍ട്ട് വരുമ്പോള്‍ എനിക്കെന്നും മാര്‍ക്കു കുറവാരിക്കും.. മിക്കവാറും ഞാന്‍ സംപൂജ്യനാണ്..മാര്‍ക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും..
പക്ഷെ ഞങ്ങള്‍ ചിലരെ മാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും..തൊലി ഉരിക്കുന്ന കളിയാക്ക്. മറ്റു കുട്ടികള്‍ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോള്‍ മാഷും ചിരിക്കും. പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ.അതുകേള്‍ക്കമ്പോ വല്ലാത്ത സങ്കടം തോന്നും..'' ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.. മണിയുടെ തനതായ ശൈലിയില്‍ ഇതു കേള്‍ക്കുമ്പോള്‍ ആരുടേം മനസ്സു നൊമ്പരപ്പെട്ടു പോകും ..
ഡെന്റല്‍ വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു.നമ്മള്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്. നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവര്‍ അതു സ്വന്തം മനസ്സില്‍ കൂടി ഉള്‍ക്കൊള്ളണ്ടേ? നമ്മുടെ സമൂഹത്തില്‍ ചേര്‍ത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ. സാമൂഹ്യപരമായി ആ വിഭാഗം അതര്‍ഹിക്കുന്നു. പ്രിയ നിതിന്‍രാജിന് ആദരാഞ്ജലികള്‍..






