
വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് മലയാളത്തിന്റെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രന്‍സ്. സമാനതകളില്ലാത്ത കരിയറാണ് ഇന്ദ്രന്‍സിന്റേത്. വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തി പിന്നീട് ഹാസ്യതാരമായി കൈയടികള്‍ നേടിയെടുത്തു. ർഷങ്ങളോളം കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്നെങ്കിലും വളരെ പെട്ടെന്നാണ് താരം സീരിയസ് കഥാപാത്രങ്ങളിലേക്ക് ചുവടു മാറിയത്.
ക്യാരക്ടര്‍ റോളുകളിലൂടെ ഇന്ദ്രന്‍സ് പിന്നീട് മലയാള സിനിമാപ്രേക്ഷകരെ ഞെട്ടിപ്പിച്ചു. ശക്തമായ കഥാപാത്രങ്ങളിലൂടെ താരം പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി. ഹാസ്യതാരത്തിൽ നിന്ന് സ്വഭാവനടനായും രാജ്യാന്തര പുരസ്കാര ജേതാവായും വളർന്ന താരത്തിന്റെ ലാളിത്യം എന്നും പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും വിസ്മയിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചും യൂണിഫോം വാങ്ങാൻ കാശില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇന്ദ്രന്‍സ്. തിരുവനന്തപുരം കുമാരപുരത്തായിരുന്നു തന്റെ കുട്ടിക്കാലവും സ്കൂൾ ജീവിതവുമെന്നും പഠനത്തിൽ എന്നും മുൻപന്തിയിലായിരുന്നു താനെന്നും പക്ഷേ പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എല്ലാ സ്വപ്നങ്ങള്‍ക്കും തടസ്സമായെന്നും താരം പറയുന്നു.
‘‘പഠിച്ചതെല്ലാം തിരുവനന്തപുരം കുമാരപുരത്താണ്. കുട്ടിക്കാലവും കുമാരപുരത്ത് തന്നെയായിരുന്നു. സ്‌കൂള്‍ ജീവിതം കഴിഞ്ഞതോടെ പഠനവും നിര്‍ത്തി. പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാം റാങ്ക് എല്ലാം കിട്ടിക്കൊണ്ടിരുന്നതാണ്. അന്നൊക്കെ മാര്‍ക്ക് അനുസരിച്ചായിരുന്നു കുട്ടികളെ ക്ലാസില്‍ ഇരുത്തുക. അതുകൊണ്ട് തന്നെ എപ്പോഴും ഒന്നാം ബെഞ്ചിൽ തന്നെയായിരുന്നു എന്റെ സ്ഥാനം.
പക്ഷെ പിന്നീട് നാലാം ക്ലാസ് ആയപ്പോഴേക്കും യൂണിഫോം ഒരു പ്രശ്‌നമായി. അങ്ങനെ ഒരു വര്‍ഷം സ്‌കൂളില്‍ പോയില്ല. ഒരു വര്‍ഷം കഴിഞ്ഞു പോയി. അന്ന് ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വീട്ടില്‍ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒരു വർഷം പോകാതെ ഇരുന്ന ശേഷം വീണ്ടും നാലാം ക്ലാസിൽ തന്നെ ചേർന്നു. പക്ഷേ വീണ്ടും യൂണിഫോം കര്‍ശനമാക്കിയതോടെ വീണ്ടും പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഞങ്ങള്‍ ഏഴ് മക്കള്‍ ഉള്ള കുടുംബമായിരുന്നു. അതില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു ഞാന്‍. വീട്ടിലെ പ്രയാസങ്ങൾക്കിടയിൽ പഠനം തുടരുക എളുപ്പമായിരുന്നില്ല...’’ ഇന്ദ്രന്‍സ് പറഞ്ഞു.






