
ന്യൂഡൽഹി: വിവാഹം മുടക്കാനായി പ്രതിശ്രുതവധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച അയൽക്കാരിയെ (26) അറസ്റ്റ് ചെയ്തു. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ 21 വയസ്സുകാരിയെ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കാഴ്ചശക്തി മങ്ങിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട യുവതിയുടെ പ്രതിശ്രുതവരനുമായി താൻ വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നും മറ്റൊരു വിവാഹം അംഗീകരിക്കാനായില്ലെന്നുമാണു പ്രതി പൊലീസിനു നൽകിയ മൊഴി. പ്രതിശ്രുത വരനും പ്രതിയും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 19നാണു വിവാഹം നിശ്ചയിച്ചിരുന്നത്.19നാണു വിവാഹം നിശ്ചയിച്ചിരുന്നത്.
ഇന്ദിരാ വിഹാർ പ്രദേശത്തു ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. ആക്രമിക്കപ്പെട്ട യുവതിയുടെ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമാണു പ്രതിക്കുണ്ടായിരുന്നത്. രാവിലെ 10നു യുവതിയുടെ വീട്ടിലെത്തിയ അയൽക്കാരി കുടുംബാംഗങ്ങൾ ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മടങ്ങി. പിന്നീട് ഉച്ചയ്ക്ക് 12നു വീണ്ടും എത്തിയ അവർ, തനിക്ക് ഒരു കല്യാണത്തിനു പോകാനുണ്ടെന്നും കയ്യിൽ മൈലാഞ്ചി ഇട്ടുതരണമെന്നും യുവതിയോട് അഭ്യർഥിച്ചു.
തുടർന്ന്, മൈലാഞ്ചി ഇട്ടുകൊണ്ടിരിക്കുന്നതിനിടെ ബാഗിനുള്ളിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് വീണതോടെ പ്രതിശ്രുതവധുവിന്റെ വസ്ത്രങ്ങൾ കരിഞ്ഞു, ദേഹം പൊള്ളി. നിലവിളിച്ചുകൊണ്ടു യുവതി പുറത്തേക്ക് ഓടവേ പ്രതി കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ, നാട്ടുകാർ പിന്നാലെയെത്തി പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ട പെൺകുട്ടി.






