
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് വീടുകളില്‍ ചോര്‍ച്ച കണ്ടെത്തിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് റവന്യൂമന്ത്രി രാജന്‍. ടെറസുകളില്‍ വെള്ളംകെട്ടി നിര്‍ത്തി പരിശോധന നടത്തുമെന്നും ചോര്‍ച്ചയുണ്ടോ എന്നറിയാന്‍ സാങ്കേതിക പരിശോധനയും നടത്തുമെന്നും ടെറസുകളില്‍ എപ്പോക്‌സി പ്രുഫിംഗ് നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
രണ്ടു വീടുകളില്‍ വെള്ളം കിനിയുന്നത് കണ്ടെത്തിയതാണ് വിള്ളലായി ചിത്രീകരിച്ചതെന്നും എഞ്ചിനീയര്‍മാരാണ് ആ ഭാഗം മാര്‍ക്ക് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാന്‍ നടപടിയെക്കുമെന്നും കൂലിപ്പണിക്കാരനെന്ന പരിഹാസത്തെ ഏറ്റെടുക്കുന്നതായും പറഞ്ഞു. ദന്തഗോപുരത്തില്‍ ഇരുന്നല്ല ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ഇതിലൂം ഉയരത്തില്‍ കയറാന്‍ തയ്യാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റവന്യൂ മന്ത്രി കെ. രാജന്‍ സ്ഥലം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
വിള്ളല്‍ രേഖപ്പെടുത്തിയ ഭാഗങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയും ചെയ്തിരുന്നു. വീട് കൈമാറിയതിന് ശേഷവും വിള്ളലില്‍ കൂടി വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാല്‍ ഊരാളുങ്കല്‍ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം സര്‍ക്കാര്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിള്ളലല്ലെന്നും പെന്‍സില്‍ കൊണ്ട് വരച്ചതാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിതന്നെ നേരിട്ടെത്തി ഉരച്ചുനോക്കി സ്ഥിരീകരിച്ചത്.
രണ്ടിടങ്ങളിലാണ് നിലവില്‍ വിള്ളല്‍ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകള്‍ താമസയോഗ്യമാക്കി കൈമാറുമെന്നാണ് മന്ത്രി പറയുന്നത്. മഴക്കാലത്തിന് മുമ്പ് എല്ലാവര്‍ക്കും വീടുണ്ടാകുമെന്നാണ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഒക്ടോബറിന് മുമ്പ് മുഴുവന്‍ വീടുകളും തീര്‍ത്ത് നല്‍കണമെന്നാണ് ഊരാളുങ്കലുമായുള്ള കരാര്‍. കരാര്‍ പാലിച്ചില്ലെങ്കില്‍ ഊരാളുങ്കലിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.






