
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കിയിരുന്ന പാലക്കാട്ടെ നിര്‍മ്മാണ കേന്ദ്രത്തിന് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി.
പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്ക് ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍. രാമചന്ദ്രന്‍ നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ കൈമാറി. പാറമേക്കാവ് വിഭാഗത്തിന് ആവശ്യമായ വെടിക്കെട്ട് സാധനങ്ങള്‍ ഇവിടെയായിരുന്നു നിര്‍മ്മിച്ചിരുന്നത്.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. സുദര്‍ശനന്‍ (54), വാസുദേവന്‍ (54), സുവിന്‍ (39), എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ബാക്കിയുള്ളവരെ തിരിച്ചറിയാന്‍ ശാസ്ത്രീയമായ ഡി.എന്‍.എ പരിശോധനകള്‍ വേണ്ടിവരും. പരിക്കേറ്റവരുടെ സ്ഥിതിനിലവില്‍ 13 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു.






