
ലഖ്നൗ: ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തേത് ആവശ്യപ്പെട്ടു എന്ന കാരണത്താല്‍ മാത്രം അത് നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. നിയമപരമായ അവകാശങ്ങള്‍ സാമ്പത്തിക ആവശ്യങ്ങളേക്കാള്‍ മുകളിലാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാം പ്രസവാവധി നിഷേധിച്ചുകൊണ്ടുള്ള 2026 ഏപ്രില്‍ 4-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് മനീഷ യാദവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് കരുണേഷ് സിംഗ് പവാറാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
1961-ലെ മാതൃത്വ ആനുകൂല്യ നിയമം ഒരു ഗുണഭോക്തൃ നിയമമാണെന്നും അതിന്റെ വ്യവസ്ഥകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍, രണ്ട് പ്രസവാവധികള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഇടവേള നിര്‍ബന്ധമാണെന്ന റൂള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ മുന്‍കാല വിധികള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ പുതിയ നീരീക്ഷണം. മാതൃത്വ ആനുകൂല്യ നിയമം മറ്റ് എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ക്കോ സാമ്പത്തിക ഹാന്‍ഡ്ബുക്കിലെ വ്യവസ്ഥകള്‍ക്കോ മുകളിലായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. ഇവ തമ്മില്‍ വൈരുദ്ധ്യമുണ്ടായാല്‍ പാര്‍ലമെന്റ് നിയമത്തിനായിരിക്കും പ്രാബല്യം. ഹര്‍ജിക്കാരിക്ക് 2021-ല്‍ ആദ്യ കുട്ടി ജനിച്ചതായും 2022-ല്‍ രണ്ടാം പ്രസവാവധിക്ക് അപേക്ഷിച്ചപ്പോള്‍ അത് അകാരണമായി തള്ളിയതായും കോടതി നിരീക്ഷിച്ചു.
അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ കോടതി, 2026 ഏപ്രില്‍ 6 മുതല്‍ 2026 ഒക്ടോബര്‍ 2 വരെ ഹര്‍ജിക്കാരിക്ക് പ്രസവാവധി അനുവദിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.






