
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വന്‍ പോളിംഗ്. വൈകുന്നേരം 5 മണി വരെ 89.93% എന്ന ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. 294 അംഗ നിയമസഭയിലേക്കുള്ള നിര്‍ണ്ണായകമായ പോരാട്ടത്തിന്റെ ആദ്യ ഘട്ടമാണിത്. ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 16 ജില്ലകളിലും 86 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന പോളിംഗ് ശതമാനത്തോടൊപ്പം അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പോളിംഗ് നിലവാരത്തില്‍ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 93.12 ശതമാനം പോളിംഗാണ് നടന്നത്. കൂച്ച്‌ബെഹാര്‍ (92.07%), മുര്‍ഷിദാബാദ് (91.36%) എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. 294 അംഗ നിയമസഭയിലെ 152 മണ്ഡലങ്ങളിലായി 1,478 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് ആദ്യഘട്ടത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.
കൊല്‍ക്കത്തയും പരിസരപ്രദേശങ്ങളിലുമുള്ള ബാക്കി 142 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 29-ന് നടക്കും. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായ ശേഷം മെയ് 4-നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി അഗ്‌നിമിത്ര പോളിന്റെ കാറിന് നേരെ കല്ലേറുണ്ടാവുകയും കാറിന്റെ പിന്‍വശത്തെ ചില്ലുകള്‍ തകരുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ കാര്‍ തകര്‍ക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തതായി ബിജെപി സ്ഥാനാര്‍ത്ഥി ശുഭേന്ദു സര്‍ക്കാര്‍ ആരോപിച്ചു.
വോട്ടെടുപ്പ് തടസ്സപ്പെട്ടു: മുര്‍ഷിദാബാദിലെ ഡോംകലില്‍ വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്ന പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ 64 ശതമാനത്തിലും തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന മുന്‍ റിപ്പോര്‍ട്ടുകളും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.






