
നാഗ്പൂർ: ഇന്ത്യ നേരത്തെ തന്നെ ഹിന്ദു രാഷ്ട്രമാണെന്നും അതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല എന്നും ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനു നേതൃത്വവും മാർഗനിർദേശവും നൽകിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേശിംബാഗിലെ ഡോ. ഹെഡ്ഗേവാർ സ്മാരക സമിതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മോഹൻ ഭാഗവത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ഊന്നിപ്പറഞ്ഞത്. ശ്രീരാമന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതിനെ കൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തിയതിനോട് ഉപമിച്ച അദ്ദേഹം, എല്ലാവരും സംഭാവന നൽകാതെ ഇത്തരം വലിയ കാര്യങ്ങൾ സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സനാതന ധർമ്മത്തിന്റെ പുനരുത്ഥാനത്തിന് ഭാരതത്തിന്റെ പുനരുത്ഥാനം അനിവാര്യമാണെന്ന് ഭാഗവത് കൂട്ടിച്ചേർത്തു. 150 വർഷങ്ങൾക്ക് മുമ്പ് യോഗി അരവിന്ദൻ പ്രകടിപ്പിച്ച ആശയമാണിത്. ഓരോ വ്യക്തിയും തങ്ങളുടേതായ സംഭാവനകൾ നൽകുമ്പോൾ, ഈ നിശ്ചയദാർഢ്യം നിറവേറ്റുന്നതിനായി ദൈവീക ശക്തി തുടർന്നും മാർഗനിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.






