
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയും നിരോധിത മയക്കുമരുന്ന് നിര്‍മ്മാതാവുമായ സലിം ദോലയെ ഇസ്താംബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. തുര്‍ക്കിയുടെ നാഷണല്‍ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും പ്രാദേശിക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ ഡല്‍ഹിയിലെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസിലുള്ള ഇയാളെ ഉടന്‍ മുംബൈ പോലീസിന് കൈമാറും.
പത്ത് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ദോല, വിദേശത്തിരുന്നാണ് വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നത്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സാങ്ലി, സൂറത്ത് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കും തുര്‍ക്കിയിലേക്കും നീളുന്ന മെഫെഡ്രോണ്‍ വിതരണ ശൃംഖലയുടെ സൂത്രധാരന്‍ ദോലയാണെന്ന് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ഇന്റര്‍പോളിന്റെ സഹായത്തോടെ ദോലയുടെ മകന് താഹിറിനെയും അനന്തരവന് മുസ്തഫ മുഹമ്മദിനെയും യുഎഇയില്‍ നിന്ന് നാടുകടത്തിയിരുന്നു. ഇത് ദോലയുടെ ശൃംഖലയെ തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
മുംബൈയിലെ ബൈക്കുളയിലെ ഒരു ഇടത്തരം കുടുംബത്തില്‍ 1966-ലാണ് ദോല ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അധോലോകവുമായി ബന്ധപ്പെട്ട ഇയാള്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ അംഗമായിരുന്ന ഛോട്ടാ ഷക്കീലുമായി സൗഹൃദത്തിലായി. തുടക്കത്തില്‍ മുംബൈയിലും ഡല്‍ഹിയിലും ഗുഡ്ക കടത്തുന്നതിലായിരുന്നു ദോല ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നു. 2012-ല്‍ 80 കിലോ കഞ്ചാവുമായി എന്‍സിബി ഇയാളെ അറസ്റ്റ് ചെയ്തു. അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഇയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടു.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം കൊടും കുറ്റവാളിയായ കൈലാഷ് രാജ്പുത്തുമായി ദോല കൈകോര്‍ത്തു. ഇതോടെയാണ് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ലോകത്തേക്ക് കടന്നത്. ഫെന്റനൈല്‍ പോലുള്ള മാരകമായ ഒപ്പിയോയിഡുകള്‍ ഉപയോഗിച്ച് 'ബട്ടണ്‍' എന്നറിയപ്പെടുന്ന ഗുളികകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.
2018-ല്‍ 100 കിലോ ഫെന്റനൈലുമായി മുംബൈ പോലീസ് ഇയാളെ പിടികൂടിയെങ്കിലും ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ അവ്യക്തത മൂലം നാല് മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെ ദോല ഇന്ത്യ വിട്ട് യുഎഇയിലേക്ക് കടന്നു.
യുഎഇയില്‍ തന്റെ മകന് താഹിറിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ച ദോല, മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം അവിടെയാണ് നിക്ഷേപിച്ചിരുന്നത്. മുംബൈ ഡോംഗ്രി സ്വദേശിയായ ഇയാളെ ഇന്ത്യയിലെത്തിച്ചത് മയക്കുമരുന്ന് മാഫിയക്കെതിരായ വലിയ വിജയമായാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.






