
നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചൊരു സിനിമയിലെത്തുന്നു എന്നതിന്റെ പേരിലാണ് തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് ‘പേട്രിയറ്റ്’. ഇന്നാണ് സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. എഡിറ്ററായും സംവിധായകനായും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ സ്പൈ ആക്ഷൻ ത്രില്ലറിന് റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിങ്ങനെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ട് ദുല്‍ഖര്‍ എന്താണ് പറഞ്ഞതെന്ന് പറയുകയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ സി ആര് സലിം. ഏതെങ്കിലും സമയത്ത് പ്രണവ് മോഹന്‍ലാലോ ദുല്‍ഖര്‍ സല്‍മാനോ ഈ സിനിമയുടെ ഭാഗമാവണമെന്ന ചിന്തയോ ചര്‍ച്ചയോ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് സി ആര് സലീം മറുപടി പറഞ്ഞത്.
‘‘അങ്ങനെ ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ വീട്ടില്‍ പല സീക്വന്‍സുകളും മഹേഷ് കൊണ്ടു കാണിച്ചപ്പോള്‍ മഹേഷിനോട് ദുല്‍ഖര്‍ പറഞ്ഞതായിട്ട് കേട്ടു, ‘എന്നെ വച്ച് എന്നാണ് ഇങ്ങനെയൊരു സിനിമ എടുക്കുക’ എന്ന്. കാരണം ആ സിനിമയുടെ സീക്വന്‍സ് അത്രയും മനോഹരമായിരുന്നുവെന്നാണ് ആന്റോ എന്നോട് പറഞ്ഞത്. ഒരുപക്ഷേ മഹേഷിന്റെ അടുത്ത പടം ആന്റോ ജോസഫ് നിര്‍മ്മിച്ച് ദുല്‍ഖര്‍ നായകനാവുന്ന ഒന്നായിരിക്കാം. അതിനുള്ള എല്ലാ ചാന്‍സും ഉണ്ട്...’’ സലീം പറയുന്നു. റേഡിയോ സുനോയ്ക്ക് നല്കിയ അഭമുഖത്തിലാണ് സലീമിന്റെ പ്രതികരണം. ഈ അഭിമുഖം ശ്രദ്ധിക്കപ്പെട്ടതോടെ ദുല്‍ഖര്‍ മഹേഷ് നാരായണന് കോമ്പോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിലൊന്നായ ‘പേട്രിയറ്റ്’ മഹേഷ് നാരായണന്റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസിലുള്ള ചിത്രമാണ്. മെയ് 1 ന് രാവിലെ 9.15 നാണ് സിനിമയുടെ ഫസ്റ്റ്ഷോ. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി ആര് സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. സി വി സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.






