
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് ഇന്ന് താരം. യഥാര്‍ത്ഥത്തില്‍ തമിഴ് സിനിമയിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ അവിടെ തുടര്‍ച്ചയായ പരാജയങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്നാണ് സ്വാസിക മലയാളത്തിലേക്ക് ചുവടുമാറ്റുന്നത്. മലയാള സിനിമകളിലും അവസരങ്ങള്‍ കുറഞ്ഞതോടെ താരം മിനിസ്‌ക്രീനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ടെലിവിഷന്‍ സീരിയലുകളിലെ പ്രകടനം സ്വാസികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി. ഈ ജനപ്രീതി താരത്തിന് വീണ്ടും സിനിമയിലേക്കുള്ള വഴിതുറന്നു. രണ്ടാം വരവില്‍ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം സ്വന്തമാക്കി.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പ്രശസ്ത തമിഴ് സംവിധായകന്‍ എ.ആര്‍. മുരുഗദോസിനെ കാണിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് ഒരാള്‍ തന്നില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് സ്വാസിക വെളിപ്പെടുത്തിയിരിക്കുന്നത്. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചില്‍. സ്വാസികയുടെ വാക്കുകളിലേക്ക്:
പതിനാറ്-പതിനേഴ് വയസിലൊക്കെ കാര്യങ്ങള്‍ മനസിലാക്കാനുള്ള പക്വതയുണ്ടാകില്ല. ഞാന്‍ തമിഴില്‍ പങ്കെടുത്ത ആദ്യ ഓഡിഷനില്‍ തന്നെ നായികയായി തെരഞ്ഞെടുക്കപ്പെട്ടു. റിജക്ഷന്‍ നേരിടേണ്ടി വന്നിട്ടില്ല. എല്ലാം നന്നായിട്ടാണല്ലോ പോകുന്നതെന്ന് തോന്നി. സിനിമയും റിലീസായി. പക്ഷെ പടം നന്നായി പോയില്ല. ആരും തിരിച്ചറിയുന്നില്ല. അപ്പോഴാണ് എന്തോ ശരിയല്ലെന്ന് തോന്നുന്നത്. ആ പ്രായത്തിലത് വലിയ വിഷമമുണ്ടാക്കി.
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വരുന്നത്. വീട്ടില്‍ വഴക്കുണ്ടാക്കിയാണ് വരുന്നത്. അച്ഛന് ഇഷ്ടമായിരുന്നില്ല. പത്താം ക്ലാസോടെ നിര്‍ത്തി പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എങ്ങനെയെങ്കിലും ഡിഗ്രി നേടാനാണ് അദ്ദേഹം പറഞ്ഞത്. അമ്മയാണ് അദ്ദേഹവുമായി വഴക്കിട്ട് ചെന്നൈയ്ക്ക് കൂടെ വരുന്നത്. അതിനാല്‍ എല്ലാം തെറ്റായ തീരുമാനമായിരുന്നുവോ എന്ന് തോന്നി. എല്ലാ ദിവസവും രാത്രി കരയുമായിരുന്നു.
ഒരുപാട് മാനേജര്‍മാര്‍ പറ്റിച്ചിട്ടുണ്ട്. ചില ഓഡിഷനുകള്‍ക്ക് പോകുമ്പോള്‍ പേടിയാകും, ഗുണ്ടാത്താവളം പോലെയുണ്ടാകും. സംവിധായകനും, ഓഡിഷനുമൊന്നും കാണില്ല. പേരറിയുന്ന തമിഴ് സംവിധായകരും കുറവായിരുന്നു. ഒരിക്കല്‍ മുരുഗദോസ് സാറിനെ കാണാം, ലുങ്കുസാമി സാറിനെ കാണാം പക്ഷെ ഒരു ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു. അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു. അവിടെ ചെന്നപ്പോള്‍ മുരുഗദോസൊന്നും ഇല്ല. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മാനജരേയും കാണാനില്ല. ഹോട്ടല്‍ ബില്ല് പോലും കൊടുക്കാതെയാണ് അവര്‍ പോയത്. അതും നമ്മള്‍ അടയ്‌ക്കേണ്ടി വന്നു.
അന്നാണ് ആദ്യമായി അമ്മ വേണ്ട പാറു നമ്മള്‍ക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞത്. അങ്ങനെ തിരിച്ചുപോയി. അപ്പോഴേക്കും ആദ്യത്തെ രണ്ട് സിനിമകളും പുറത്തിറങ്ങിയിരുന്നു. ഏറെ സങ്കടത്തോടെയാണ് തിരിച്ചു പോയത്. തമിഴ് സെറ്റായില്ലെങ്കിലും മലയാളം സെറ്റാകും, അവിടെപ്പോയി നോക്കാമെന്ന് കരുതിയാണ് പോയത്. എനിക്ക് എന്നും എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസം നഷ്ടമായിട്ടില്ല. ഒരു ദിവസം പോലും ഞാന്‍ സിനിമയില്‍ വരാതെ തിരിച്ചുപോകില്ലെന്നുറപ്പുണ്ടായിരുന്നു. അമ്മയും അത് വിശ്വസിച്ചിരുന്നു.






