
രഘുനാഥ് പലേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതല്‍ പൂജ്യം വരെ. ആശ ജയറാമിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ഇത്. മലയാളി ഇന്നും മറക്കാത്ത മനോഹരമായ കാവ്യാനുഭവം സമ്മാനിച്ച ഈ ചിത്രത്തില്‍ അവസാനഭാഗത്ത് എത്തുന്ന ടെലിഫോണ്‍ അങ്കിള്‍ ആയിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം. അപരിചിതനായ ഒരാളുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുന്ന അമ്മയുടെയും മകളുടെയും കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ ജീവിക്കുന്നുണ്ട്. ഈ ചിത്രത്തിന് ശേഷം ആശ ജയറാം പിന്നീട് തനിയാവര്‍ത്തനം, ഇസബെല്ല, ഒറ്റയാള്‍പ്പട്ടാളം, യാത്രയുടെ അന്ത്യം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ 40 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് ഒന്നുമുതല്‍ പൂജ്യം വരെ നായികയായ ആശ ജയറാം. അമേരിക്കയില്‍ നടക്കുന്ന ഷോയില്‍ വച്ചാണ് ആശ മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പോടിയായി ആശ സോഷ്യല്‍ മീഡിയയിലൂടെ അക്കാര്യം ആരാധകരെ അറിയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ കാണാന്‍ പോവുകയാണെന്നും വിശ്വസിക്കാന്‍ പോലുമാകുന്നില്ലെന്നുമാണ് ആശ പറഞ്ഞത്.
‘‘നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോവുകയാണ്. എനിക്കിത് വിശ്വസിക്കാനോ ചിന്തിക്കാനോ സാധിക്കുന്നില്ല...’ എന്നാണ് വീഡിയോയില്‍ ആശ ജയറാം സംസാരിക്കുന്നത്. വികാരഭരിതയായിട്ടുള്ള താരത്തിന്റെ സംസാരത്തില്‍ മോഹന്‍ലാലിനെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന ഒരു സന്തോഷമുണ്ടായിരുന്നു. പിന്നീട് മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ചും ആശ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘ഓ മൈ ഗോഡ് എന്തൊരു ഷോ! കിലുക്കം 25...ഞങ്ങളുടെ നഗരത്തിലേക്ക് ലാലേട്ടനെ എത്തിച്ചതിന് നന്ദി. ഒരു പ്രതിഭാശാലിയായ വ്യക്തി എന്നതിലുപരി, മോഹന്‍ലാല്‍ വളരെ സ്നേഹമുള്ള ഒരാളാണ്. 40 വര്‍ഷം മുന്‍പുള്ള സഹപ്രവര്‍ത്തകരെപ്പോലും അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു എന്നത് അദ്ഭുതകരമായി തോന്നി ഈ നിമിഷങ്ങളില്‍ വളരെ വളരെ സന്തോഷം...’’ എന്നാണ് മോഹന്‍ലാലുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ആശ ജയറാം കുറിച്ചത്. നാല് പതിറ്റാണ്ടുകള്‍ക്കപ്പുറം അമേരിക്കൻ മണ്ണിൽ നടന്ന ഈ പുനഃസ്സമാഗമം മലയാള സിനിമാ പ്രേമികൾക്ക് വലിയൊരു സമ്മാനമായി മാറിയിരിക്കുകയാണ്.
അമേരിക്കയിൽ നടന്ന ഒരു ചടങ്ങിലാണ് മോഹൻലാലും ആശ ജയറാമും നാല് പതിറ്റാണ്ടിന് ശേഷം വേദി പങ്കിട്ടത്. പാട്ടു പാടാനായി വേദിയിലേക്ക് മോഹൻലാൽ എത്തിയതോടെ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലെത്തി. ‘മുണ്ടുമടക്കി ലാലേട്ടൻ, മീശപിരിച്ച് ലാലേട്ടൻ...’ എന്ന ഗാനം സദസ്സ് ഒന്നടങ്കം ഏറ്റുപാടിയതോടെ സദസ്സ് തരംഗത്തിലായി.






