
കൊച്ചി: ഹാന്റാ വൈറസ് ഭീഷണി മാരകമാണെന്നും ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ആരോഗ്യവിദഗ്‌ധര്‍. ഡച്ച് ക്രൂയിസ് ഷിപ്പില്‍ മൂന്നുപേരുടെ ജീവനെടുക്കുകയും മറ്റു മൂന്നുപേര്‍ ഗുരുതരാവസ്‌ഥിലാവുകയും ചെയ്‌തതോടെയാണ് ഈ വൈറസിനു മേല്‍ വീണ്ടും ആരോഗ്യവിദഗ്‌ധരുടെ ശ്രദ്ധപതിയുന്നത്. എലികളില്‍നിന്നാണ് ഹാന്റാ വൈറസ് മനുഷ്യനിലേക്കു പകരുന്നത്. എന്നാല്‍ എലികളില്‍ ഇത് യാതൊരപകടവും സൃഷ്‌ടിക്കുന്നില്ല.
എലിയുടെ മലമൂത്ര വിസര്‍ജ്യങ്ങളില്‍നിന്നാണു വൈറസ് പകരുക. വായുവില്‍നിന്ന് മൂക്കിലൂടെ ഇത് ശ്വാസകോശങ്ങളിലെത്തി നീര്‍ക്കെട്ടുണ്ടാക്കുന്നതോടെ രോഗിക്കു മരണം സംഭവിക്കും. വൈറസ് ശരീരത്തിനുള്ളില്‍ കടന്നാല്‍ അഞ്ചുദിവസത്തിനകം ശ്വാസകോശത്തില്‍ നീരുകെട്ടും. രോഗം പിടിപെട്ടാല്‍ 42 മുതല്‍ 50 ശതമാനം വരെ മരണസാധ്യതയുണ്ട്.
തെക്കേ അമേരിക്കയിലെ വനമേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലേക്കും മറ്റും സഞ്ചരിക്കുന്നവര്‍ക്ക് ഹാന്റാ വൈറസ് ഭീഷണി നേരിടേണ്ടി വരാം. വൈറസ് ബാധയുണ്ടായ കപ്പലില്‍ സഞ്ചരിച്ചിരുന്നവര്‍ ജനവാസമില്ലാത്ത ദ്വീപുകളിലും ഈ വനമേഖലകളിലും സഞ്ചരിച്ചിരുന്നു. അവിടെനിന്നാകാം ഇവര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണ് അനുമാനം.
പനി, പേശീവേദന, തലവേദന എന്നീ ലക്ഷണങ്ങളോടെയാണ് സാധാരണ ഗതിയില്‍ രോഗത്തിന്റെ തുടക്കം. നാലുദിവസം ഈ ലക്ഷണങ്ങള്‍ കാണിച്ചശേഷം പൊടുന്നനെ രോഗം മൂര്‍ച്‌ഛിക്കുന്നതാണു രീതി. പിന്നീട് മരണം സംഭവിച്ചേക്കാം. ഏറ്റവും വിദഗ്‌്ധയായ ചികിത്സ നല്‍കിയാലേ രോഗിയെ രക്ഷിക്കാന്‍ കഴിയൂ.
ഇന്ത്യയില്‍ ഇതുവരെ ഹാന്റാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. എന്നാല്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷണ വിഭാഗം രാജ്യത്താദ്യമായി എലികളില്‍ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ അഞ്ചു ഹാന്റാ വൈറസ് കേസുകളാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ചികിത്സയില്‍ കഴിയുകയാണ്.
കോവിഡ് വൈറസ് പോലെ ഹാന്റാ വൈറസ് വേഗത്തില്‍ പകരില്ല. അതിനാല്‍ വന്‍ പകര്‍ച്ചവ്യാധിയാകുമെന്ന ആശങ്ക വേണ്ട. 35 വര്‍ഷമായി ശാസ്‌ത്രലോകത്തിന് ഹാന്റാ വൈറസിനെപ്പറ്റി അറിയാം. ഒട്ടനേകം വൈറസുകള്‍ ഈ വൈറസ് കുടുംബത്തിലുണ്ട്. ഇതിലെ ആന്‍ഡീസ് സ്‌ട്രെയ്‌ന്‍ വകഭേദമാണ് ഇപ്പോള്‍ മാരകമായിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ ഈ വകഭേദമില്ല. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കു പകരുന്നതാണ് ആന്‍ഡീസ് വകഭേദം. എന്നാല്‍ വേഗത്തില്‍ പടരില്ല. അതുകൊണ്ട് പകര്‍ച്ച തടയാന്‍ സാധിക്കും. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ചേരുന്ന ന്യൂവേള്‍ഡ് എന്ന മേഖലയില്‍ ഹാന്റാ വൈറസ് സാധാരണമാണെന്ന് ആരോഗ്യ വിദഗ്ദന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.
ബൈജു ഭാസി






