
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇന്ത്യാക്കാരോട് സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ ആവശ്യം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വേദിയായിരിക്കുന്നത്. സാമ്പത്തീക അടിയന്തരാവസ്ഥയാണോ എന്നും സാധാരണക്കാരന്റെ വയറ്റത്തടിക്കാനാണോയെന്നും പ്രതിപക്ഷം ചോദിച്ചുകൊണ്ട് പ്രതിപക്ഷം ഇതൊരു ആയുധമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഒരു ആവശ്യം ആദ്യം ഉയര്‍ത്തിയത് ഇന്ദിരാഗാന്ധിയാണെന്നും ആറു പതിറ്റാണ്ട് മുമ്പ് ഇന്ത്യാക്കാരോട് ഈ ആവശ്യം ചോദിച്ചിരുന്നെന്നും റിപ്പോര്‍ട്ട്.
ഇന്ത്യ നേരിട്ട ഏറ്റവും കഠിനമായ വിദേശനാണ്യ പ്രതിസന്ധികളിലൊന്ന് ഉണ്ടായത് 1967 ജൂണ്‍ 6-നായിരുന്നു. വിദേശനാണ്യ ശേഖരത്തില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ട സാഹചര്യത്തില്‍, സ്വര്‍ണം ഒരു രൂപത്തിലും വാങ്ങരുതെന്ന് ഇന്ദിരാ ഗാന്ധി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാന്‍ 'ദേശീയ അച്ചടക്കം' പാലിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി.
1967 ജൂണ്‍ 6-ന് 'ദി ഹിന്ദു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'സ്വര്‍ണം വാങ്ങരുത്, ഇന്ദിര ജനങ്ങളോട് പറയുന്നു; 'ദേശീയ അച്ചടക്കത്തിന്' അഭ്യര്‍ത്ഥന.'അന്ന് ഇന്ത്യ രൂക്ഷമായ വിദേശനാണ്യ ദൗര്‍ലഭ്യവും വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ഭാരവും സാമ്പത്തിക അസ്ഥിരതയും നേരിടുകയായിരുന്നു. സ്വര്‍ണ്ണ ഇറക്കുമതി രാജ്യത്തിന്റെ പരിമിതമായ ഡോളര്‍ കരുതല്‍ ശേഖരത്തിന് വലിയ തിരിച്ചടിയായിട്ടാണ് അന്ന് കണക്കാക്കപ്പെട്ടിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഇന്ദിരാ ഗാന്ധി അന്ന് വ്യക്തമാക്കിയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ചിദംബരവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍, 2026 മെയ് മാസത്തില്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെ പിരിമുറുക്കങ്ങളും കാരണം ഇന്ത്യ മറ്റൊരു ആഗോള സാമ്പത്തിക ആഘാതം നേരിടുകയാണ്. സ്വര്‍ണം പോലുള്ള അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി വിദേശനാണ്യ ശേഖരത്തിന് വലിയ ഭാരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്കി. ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നിന്ന് 126 ഡോളറായി കുതിച്ചുയര്‍ന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണ്ണവും അസംസ്കൃത എണ്ണയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക വെല്ലുവിളിയാണ്. കാരണം ഇവ രണ്ടും വന്‍തോതില്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നതും ഡോളറില്‍ പണമടയ്ക്കേണ്ടതുമായ വസ്തുക്കളാണ്. എണ്ണവില വര്‍ദ്ധിക്കുകയും സ്വര്‍ണ്ണ ഇറക്കുമതി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍, വിദേശനാണ്യ വിപണിയില്‍ ഡോളറിന് ആവശ്യം വര്‍ദ്ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.
സ്വര്‍ണം വാങ്ങുന്നത് മാറ്റിവയ്ക്കുന്നതിനൊപ്പം ഇന്ധന ഉപഭോഗം കുറയ്ക്കുക. അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കുക. വര്‍ക്ക് ഫ്രം ഹോം രീതികള്‍ വ്യാപകമാക്കുക. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുക. എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ആഹ്വാനം വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് കര്‍ണാടകയിലെ ബിജെപി നേതാവ് ആര്. അശോക രംഗത്തെത്തി.
'1967-ല്‍ ഇന്ദിരാ ഗാന്ധി പറഞ്ഞപ്പോള്‍ അത് 'ദേശീയ അച്ചടക്കം', 2013-ല്‍ പി. ചിദംബരം പറഞ്ഞപ്പോള്‍ അത് 'സാമ്പത്തിക ഉത്തരവാദിത്തം', എന്നാല്‍ മോദി പറയുമ്പോള്‍ മാത്രം അത് വലിയ പ്രശ്നമാകുന്നതെങ്ങനെയെന്ന് അദ്ദേഹം പരിഹസിച്ചു. മറുഭാഗത്ത്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളോട് ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടുന്നത് സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. പെട്രോള്‍ കുറയ്ക്കുക, സ്വര്‍ണം വാങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വെറും പ്രസംഗങ്ങളല്ല, മറിച്ച് വീഴ്ചകളുടെ അടയാളമാണെന്ന് അദ്ദേഹം ആരോപിച്ചു.






