
തിരുവനന്തപുരം : അദാനി ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വികസനത്തിന്റെ കപ്പൽ അതിവേഗം തീരത്തോട് അടുക്കുന്നു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികളുടെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ ഉദ്ഘാടനം കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത -ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോണോവാൽ നിർവഹിച്ചത്തോടെയാണിത്.
മൂന്ന് ഘട്ടങ്ങളിലുള്ള വികസനകളുടെ ഭാഗമായി 16000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നടപ്പാക്കുക.ആദ്യം രണ്ടാം ഘട്ടത്തിന്റെയും ഇതിനുശേഷം മൂന്നും നാലും ഘട്ടങ്ങളുടെയും പ്രവർത്തനങ്ങൾ ആരംഭിക്കും. 2028 ഡിസംബർ മാസത്തോടെ നാലാംഘട്ട വികസന പദ്ധതികൾ വരെ പൂർത്തിയാക്കാനാണ് തുറമുഖ അധികൃതർ ലക്ഷ്യമിടുന്നത്.
രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള കണ്ടെയ്നർ ബർത്തിന്റെ നിർമാണമാണ് രണ്ടാംഘട്ട വികസന പദ്ധതികളിൽ ഏറ്റവും പ്രധാനം. ഇത് പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കണ്ടെയ്നർ ബർത്ത് വിഴിഞ്ഞത്തേതാകും. അതോടെ ഇതിന്റെ ശേഷി 5.7 ദശലക്ഷം കേവ് ടണ്ണായി (ടി ഇ യു )ഉയരും. ഒന്നാം ഘട്ടത്തിൽ ഇത് പത്തുലക്ഷം ടി ഇ യു മാത്രമായിരുന്നു.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് വിഴിഞ്ഞം വികസനത്തിന്റെ നാഴികകല്ലു കൾ ഒന്നൊന്നായി കീഴടക്കിയത്.വെറും രണ്ടുവർഷം മുൻപ്,2024 ജൂലൈയിലാണ് ഇവിടെ ആദ്യത്തെ മദർ കപ്പലെത്തുന്നത്. ഇതിനകം തന്നെ തുറമുഖം പൂർണമായും കണ്ടെയ്നർ നീക്കത്തിന് പര്യാപ്തമായി കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം ഹരിത ഊർജ്ജരംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര ഇതിനകംതന്നെ പതിപ്പിച്ചിട്ടുണ്ട്. കപ്പലുകൾക്ക് ഇന്ധനത്തിനായി ദ്രവീകൃത പ്രകൃതി വാതകം (എൽ എൻ ജി) വിതരണം ചെയ്യുതിനുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് വിഴിഞ്ഞത്തുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് വിഴിഞ്ഞം തുറമുഖത്തിന്റെ വികസന രംഗത്തുള്ള ഒരു നാഴികക്കല്ലാണ്.
2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതിനകം തന്നെ 143 ലക്ഷത്തിലധികം ടി ഇ യു ചരക്കുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിഞ്ഞിട്ടുണ്ട്.തുറമുഖത്തിന്റെ ശേഷി വിനിയോഗം 130 ശതമാനത്തിലധികമാണ് ഇപ്പോൾ.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പുലിമുട്ടിന്റെ നീളം 3.8 കിലോമീറ്ററായി വർദ്ധിപ്പിക്കും.കൂടുതൽ കണ്ടെയ്നർ യാർഡുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
കേന്ദ്രസർക്കാരിന്റെ മാരിടൈം വിഷൻ 2030,അമൃത് കാൽ വിഷൻ 20 47 എന്നീ ദേശീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ വികസനവും വിഭാവനം ചെയ്തിട്ടുള്ളത്.വികസനം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ മത്സര ക്ഷമതയുള്ള സമുദ്ര മേഖലയുടെ രൂപീകരണത്തിന് വിഴിഞ്ഞത്തിന്റെ സംഭാവന വളരെ വലുതായിരിക്കും.
വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വിഴിഞ്ഞം തുറമുഖം പ്രാദേശിക ഷിപ് മെന്റ് ഹബ്ബായി മാറും.ഇത് ആഗോള സമുദ്ര വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും ഏറെ സഹായകരമാകും.






