
രാജ്യത്ത് പെട്രോള്‍, ഡീസല്‍, സി.എന്‍.ജി. വില ഉയര്‍ത്തിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതവും സി.എന്‍.ജിക്ക് കിലോയ്‌ക്ക് രണ്ട് രൂപയുമാണ് വര്‍ധിപ്പിച്ചത്. നാല് വര്‍ഷത്തിലേറെയായി വലിയ തോതിലുള്ള വര്‍ധന ഒഴിവാക്കി നിന്നതിനു ശേഷം ഉണ്ടായിരിക്കുന്ന ഈ തീരുമാനം സാധാരണ ജനങ്ങളുടെ ജീവിതെച്ചലവില്‍ വീണ്ടും വലിയ സമ്മര്‍ദം സൃഷ്‌ടിക്കാനിടയാക്കും. ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ അനിശ്‌ചിതത്വവും പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ വിലവര്‍ധന ന്യായീകരിക്കുന്നത്. എന്നാല്‍, ഈ വിശദീകരണത്തിനപ്പുറം രാഷ്‌ട്രീയവും സാമ്പത്തികവുമായ വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.
ഇന്ധനവില വര്‍ധനയുടെ പ്രത്യാഘാതം വാഹനമോടിക്കുന്നവരുടെ ചെലവില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ ചരക്ക് ഗതാഗതത്തിന്റെ ഭൂരിഭാഗവും ഡീസലിനെ ആശ്രയിച്ചാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഡീസല്‍ വില ഉയരുമ്പോള്‍ പച്ചക്കറി മുതല്‍ പാല്‍, പലചരക്ക് സാധനങ്ങള്‍, ഓണ്‍ലൈന്‍ ഡെലിവറി, ബസ് ചാര്‍ജ്, വിമാനടിക്കറ്റ് തുടങ്ങി എല്ലാ മേഖലകളിലും വിലക്കയറ്റം അനുഭവപ്പെടും. ട്രാന്‍സ്‌പോര്‍ട്ട് ചെലവ് കൂടുമ്പോള്‍ അതിന്റെ ഭാരം ഒടുവില്‍ ഉപഭോക്‌താവിന്റെ മേല്‍ എത്തിച്ചേരുന്നതാണ് പതിവ്. അതിനാല്‍ ഈ വിലവര്‍ധന രാജ്യത്തെ പൊതുവിലക്കയറ്റത്തെയും നേരിട്ട് ബാധിക്കുമെന്നതില്‍ സംശയമില്ല.
ഇന്ധനവില ഉയര്‍ത്തിയത് സര്‍ക്കാര്‍ അല്ല, പെട്രോളിയം കമ്പനികളാണെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ പതിവായി മുന്നോട്ടുവയ്‌ക്കുന്നുണ്ട്. എന്നാല്‍ അത് യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നതാണ് വസ്‌തുത. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളവയാണ്. ഈ കമ്പനികളുടെ വിലനിര്‍ണയത്തില്‍ സര്‍ക്കാരിന് യാതൊരു സ്വാധീനവുമില്ലെന്ന വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി വിലവര്‍ധന ഒഴിവാക്കുകയും രാഷ്‌ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ വില കൂട്ടുകയും ചെയ്യുന്ന രീതിയാണ് പലവട്ടം രാജ്യത്ത് കണ്ടിട്ടുള്ളത്.
ഇപ്പോഴത്തെ വര്‍ധനയും അത്തരമൊരു രാഷ്‌ട്രീയ സമയക്രമത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം തള്ളിക്കളയാനാകില്ല. വിവിധ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയത്. അതിന് മുമ്പ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നിട്ടും കമ്പനികള്‍ പതിനൊന്ന് ആഴ്‌ച ചില്ലറവില മാറ്റാതെ തുടരുകയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഭരണകക്ഷിക്കെതിരായ ജനവികാരം ഒഴിവാക്കാന്‍ വിലവര്‍ധന നീട്ടിവച്ചതേല്ലയെന്ന സംശയം സ്വാഭാവികമാണ്. പൊതുമേഖലാ സ്‌ഥാപനങ്ങള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെക്കാള്‍ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് ജനാധിപത്യ വ്യവസ്‌ഥയ്‌ക്കും വിപണിയുടെ വിശ്വാസ്യതയ്‌ക്കും തിരിച്ചടിയാണ്.
ഇന്ധനവില നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതി നയത്തിനും നിര്‍ണായക പങ്കുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയുടെ വലിയൊരു വിഹിതം കേന്ദ്രസംസ്‌ഥാന നികുതികളാണ്. ആഗോള ക്രൂഡ് വില കുറഞ്ഞപ്പോള്‍ അതിന്റെ പൂര്‍ണ ഗുണം ഉപഭോക്‌താക്കള്‍ക്ക് നല്‍കാതെ നികുതി വര്‍ധിപ്പിച്ച അനുഭവം രാജ്യത്തിനുണ്ട്. ഇപ്പോള്‍ വീണ്ടും രാജ്യാന്തര വിലക്കയറ്റം ചൂണ്ടിക്കാട്ടി വില കൂട്ടുമ്പോള്‍, നികുതി ഇളവുകള്‍ വഴി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. അല്ലാത്തപക്ഷം പൊതുജനങ്ങള്‍ക്കാണ് മുഴുവന്‍ ഭാരവും വഹിക്കേണ്ടിവരിക.
ആഗോള വിപണിയിലെ പ്രതിസന്ധി യാഥാര്‍ഥ്യമാണെങ്കിലും അതിന്റെ മുഴുവന്‍ ചെലവും ജനങ്ങളിലേക്ക് തള്ളിവിടുന്ന സമീപനം സാമൂഹികമായി നീതീകരിക്കാനാവില്ല. പ്രത്യേകിച്ച് തൊഴിലില്ലായ്‌മയും വിലക്കയറ്റവും ഒരുമിച്ച് സമ്മര്‍ദം സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധന സാധാരണ കുടുംബങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കും. പൊതുഗതാഗതം, കൃഷി, ചെറുകിട വ്യാപാരം, ഭക്ഷ്യവിതരണം തുടങ്ങി സമ്പദ്‌വ്യവസ്‌ഥയുടെ എല്ലാ മേഖലകളെയും ഇത് ബാധിക്കും.





