
ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയം ഇസൈജ്ഞാനി ഇളയരാജ സംഗീത സംവിധാന രംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, അദ്ദേഹത്തിന് ഹൃദയസ്പർശിയായ ആശംസകൾ നേർന്ന് വാനമ്പാടി കെ.എസ്. ചിത്ര. ഇളയരാജയോടൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ചിത്ര കുറിപ്പ് പോസ്റ്റ് ചെയ്തത്.
തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ഇളയരാജയ്ക്ക് വേണ്ടി പാടാൻ കഴിഞ്ഞതാണെന്ന് ചിത്ര കുറിച്ചു. 1985 മുതൽ ഇന്നുവരെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ആയിരത്തിലധികം ഗാനങ്ങൾ ആലപിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ചിത്ര ഓർത്തെടുത്തു.
ഗാനങ്ങൾ റെക്കോർഡ് ചെയ്യുന്നതിൽ ഇളയരാജ പുലർത്തുന്ന വേഗതയേറിയതും കർശനവുമായ തനത് ശൈലിയെക്കുറിച്ചും ചിത്ര തന്റെ കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആ കർക്കശമായ നിലപാടുകളാണ് തന്നിലെ ഗായികയെ കൂടുതൽ മികച്ചതാക്കിയതെന്നും, ഇന്നും സംഗീത ലോകത്ത് നിലനിൽക്കാൻ തന്നെ പ്രാപ്തയാക്കിയതെന്നും ചിത്ര കൂട്ടിച്ചേർത്തു.
‘ഇസൈജ്ഞാനി ഇളയരാജ സാർ സിനിമാ സംഗീത സംവിധായകൻ എന്ന നിലയിൽ 50 വർഷം ആഘോഷിക്കുകയാണ്.ഒരു സംഗീത പ്രതിഭയും രാജ്യത്തിന്റെ തന്നെ ഒരു അമൂല്യ സമ്പത്തുമാണ് അദ്ദേഹം. എനിക്ക് അദ്ദേഹം ഒരു പിതൃതുല്യനും എന്റെ മഹാഗുരുവുമാണ്. 1985 മുതൽ അദ്ദേഹത്തിന് വേണ്ടി ഞാൻ ആയിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എന്റെ സംഗീത യാത്രയിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. പാട്ടുകൾ റെക്കോർഡ് ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ വേഗതയേറിയതും കർശനവുമായ തനത് ശൈലി എന്നെ ഒരു മികച്ച ഗായികയാക്കി മാറ്റുകയും ഈ രംഗത്ത് നിലനിൽക്കാൻ എന്നെ പ്രാപ്തയാക്കുകയും ചെയ്തു. അദ്ദേഹത്തിന് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സും ഇനിയും ഒരുപാട് ആത്മാവുള്ള ഗാനങ്ങളും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം ഇളയരാജ സാറിനെ അനുഗ്രഹിക്കട്ടെ’-ചിത്രയുടെ വാക്കുകള്






