
കുവൈത്തിൽ ടാക്സി ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ആപ്ലിക്കേഷനുകളും ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ എഴുപതോളം പേരെ ഇവർ കബളിപ്പിച്ചതായാണ് വിവരം.
ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി, ഡ്രൈവർമാരുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പേരും സിവിൽ ഐഡി നമ്പറും രഹസ്യമായി ശേഖരിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ പേയ്മെന്റ് അക്കൗണ്ടുകൾ നിർമ്മിക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് യാത്രക്കൂലി ഡിജിറ്റലായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡ്രൈവർമാരുടെ ഫോണിലെ 'കുവൈത്ത് മൊബൈൽ ഐഡി' ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഡ്രൈവർമാർ പോലുമറിയാതെ അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ ഇവർ പൂർത്തിയാക്കും.
ഒരിക്കൽ അക്കൗണ്ട് ആക്ടീവായാൽ അത് ഉപയോഗിച്ച് ഓൺലൈൻ വഴി വിലകൂടിയ സാധനങ്ങൾ വാങ്ങുകയും അതിന്റെ ബില്ല് ഡ്രൈവർമാരുടെ പേരിൽ വരികയുമാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ പിന്നീട് മറിച്ചുവിറ്റ് ഇവർ പണം സമ്പാദിച്ചിരുന്നു. സാൽമിയ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ എഴുപതോളം തട്ടിപ്പുകൾ നടത്തിയതായി യുവതി സമ്മതിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ യുവതിയെ തടങ്കലിൽ വെച്ചിരിക്കുകയാണ്.






