ലിജിമോൾ ജോസ് നായികയായി അഭിനയിച്ച ' ജെൻ്റിൽ വുമൺ ' എന്ന സിനിമക്ക് ശേഷം കോമളാ ഹരി പിക്ചേഴ്സിൻ്റെ നാലാമത്തെ നിർമ്മാണമായ, ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ( Production number 4 ) തമിഴ് സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും.
തമിഴ് സമൂഹത്തിൽ നില നിന്നിരുന്ന സംസ്കാരം, ആചാരം എന്നിവയെ വെളിപ്പെടുത്തുന്ന, വിസ്മൃതിയിലായ പരമ്പരാഗതമായിരുന്ന പഴയ കലാ രൂപങ്ങളുടെയും, ആയോധന കലകളുടെയും പശ്ചാത്തലത്തിലുള്ള ഇതിവൃത്തമാണ് സിനിമയുടേത്. 1980 കളുടെ മധ്യത്തിൽ തമിഴ് നാട്ടിലെ തെക്കൻ സംസ്ഥാനങ്ങളിൽ രക്തവും മാംസവുമായി അരങ്ങേറിയ ' അമാനുഷ്യ ' വുമായി ബന്ധപ്പെട്ട യഥാർഥ കഥയുടെ ( A Terrific Supernatural Folk Mystery) ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ . അതു കൊണ്ട് തന്നെ സിനിമ ബ്രഹ്മാണ്ട കാൻവാസിൽ ചിത്രീകരിക്കേണ്ടത് അനിവാര്യതയാകുന്നു. ' വിഴാ ' എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് രചയിതാവും സംവിധായകനും. അമാനുഷ്യത്തെ കുറിച്ചും കഥ നടന്ന സ്ഥലങ്ങളെ കുറിച്ചും ദീർഘ നാൾ ഗവേഷണം നടത്തിയ ശേഷമാണത്രേ തിരക്കഥ എഴുതിയത്.
സുശീന്ദ്രൻ സംവിധാനം ചെയ്ത ' ചാമ്പ്യൻ ' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിശ്വായാണ് നായകൻ. ഇതിലെ കഥാപാത്രത്തിന് വേണ്ടി ആറ് മാസം ആയോധന കല പരിശീലിച്ച്, തന്നെ കഥാപാത്രമായി മാനസികവും ശാരീരികവുമായി സജ്ജമാക്കിയാണ് വിശ്വ ഇതിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകനൊപ്പം പ്രാധാന്യമുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി പ്രശസ്തനായ ഒരു തെന്നിന്ത്യൻ നായക താരവുമായി ചർച്ച നടന്നു വരുന്നു. ' ആടുകളം ' നരേൻ , ഋഷാ ജോക്കോബ്സ്, മുനീഷ് കാന്ത്, ബാബാ ഭാസ്കർ, അനുപമ കുമാർ, രമ്യാ സുരേഷ് തുടങ്ങി പ്രമുഖരായ ഒട്ടേറെ പേർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളത്തിൽ ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' എന്ന ചിത്രം നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഹരി ഭാസ്കർ - കോമളാ ദമ്പതികളാണ് നിർമ്മാതാക്കൾ.
സി. കെ. അജയ് കുമാർ, പി ആർ ഓ






