
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. അതിരടി ആണ് ബേസിലിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. ഇപ്പോഴിതാ പിതാവ് പളളീലച്ചനായിരുന്നതിനാല് തനിക്ക് സിനിമ കാണുന്നതിലൊക്കെ പരിമിതികളുണ്ടായിരുന്നുവെന്ന് പറയുകയാണ് ബേസില്‍. സുജിത് ഭക്തന് നല്കിയ അഭിമുഖത്തില്‍ പിതാവ് സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍.
'വയനാട്ടിൽ പള്ളിയിൽ അച്ചന്റെ മോനും കൂടെ ആയതുകൊണ്ട് ഒരുപാട് ഇംഗ്ലീഷ് സിനിമകൾ ഒന്നും കാണാനുള്ള സ്പേസ് ഉണ്ടായിട്ടില്ല. ഈ പറയുന്ന വേൾഡ് സിനിമ ഒന്നും എക്സ്പ്ലോർ ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ല. അതിനുള്ള അവസരങ്ങൾ കിട്ടിയിട്ടില്ല. ഒന്നാമത് വളരെ ചുരുക്കം ഇംഗ്ലീഷ് സിനിമകളൊക്കെ അവിടെ ഇറങ്ങത്തുള്ളൂ. ബേസിക്കലി തിയേറ്റിൽ പോയി സിനിമ കാണുന്നത് തന്നെ വളരെ കുറവാണ്. അച്ചന്റെ മോൻ സിനിമാ തിയേറ്ററിൽ പോകുന്നു എന്ന് പറയുന്നത് തന്നെ പ്രശ്നമാണ്.
ജാക്കറ്റ് ഇട്ട് അതിൽ ളോഹ തിരുകി കയറ്റി വെച്ച് നൈസ് ആയി ആരും കാണാതെ പോയി അച്ഛന് ഞങ്ങളെ സിനിമ കാണിക്കുമായിരുന്നു. പള്ളീലച്ചൻ സിനിമാ തിയേറ്ററിൽ എന്നത് ടാബു പോലെ കാണുന്ന ആൾക്കാരുണ്ടായിരുന്നു.
ഇപ്പോഴൊക്കെ ഓക്കെയാണ്. ഇപ്പോൾ എന്റെ സിനിമ കാണാൻ പള്ളിയിലെ അച്ചന്മാര് മൊത്തം ടിക്കറ്റ് ബുക്ക് ചെയ്തിട്ട് എല്ലാരും കൂടെ ബൾക് ആയിട്ട് പോയിരുന്ന് കാണുന്നുണ്ട്. ലാസ്റ്റ് ഏതോ ഒരു സിനിമ പള്ളിക്കാർ മൊത്തത്തിൽ ടിക്കറ്റ് എടുത്ത് ബുക്ക് ചെയ്ത് അച്ചനും പള്ളിക്കാരും കൂടെ പോയിരുന്നു. അവർ വയനാടിനെ പ്രോഗ്രസീവിന്റെ പീക് ആക്കി കളഞ്ഞു,' ബേസിൽ പറഞ്ഞു.






